ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന്റെ രണ്ടുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾക്ക് സഹായം ചെയ്തതിന് ഭാര്യാസഹോദരൻമാരും പിടിയിലായി. ഇയാൾ കൊലപാതകം നടത്തിയശേഷം മൃതദേഹം പല കഷ്‌ണങ്ങളാക്കി കനാലിൽ തള്ളുകയായിരുന്നു. മോന യാദവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു സഹോദരിയുടെ ശ്രമങ്ങൾക്കാണ് നീതി ലഭിച്ചത്. ഒളിച്ചോടിയെന്ന് പറഞ്ഞു പൊലീസ് അവസാനിപ്പിക്കാൻ ശ്രമിച്ച കേസിൽ നീതി തേടി നിരവധി തവണ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു.
ഉത്തർപ്രദേശിലെ ബുലന്ദ്ഷറിൽ നിന്നുള്ളവരാണു കൊല്ലപ്പെട്ട മോന യാദവിന്റെ കുടുംബം. മൂന്നു സഹോദരിമാരിൽ ഏറ്റവും ഇളയ ആളാണ് മോന. ഉത്തർപ്രദേശ് പൊലീസിൽ ഇൻസ്‌പെക്‌ടറായിരുന്ന ഇവരുടെ പിതാവ് 2011ൽ വെടിയേറ്റ് കൊല്ലപ്പെട്ടു. തന്നെ ഐഎഎസ് ഓഫിസറാക്കണം എന്ന പിതാവിന്റെ ആഗ്രഹത്താലാണു മോന പൊലീസിൽ ചേർന്നത്. 2014ൽ ഡൽഹി പൊലീസിൽ കൺട്രോൾ റൂമിൽ പരിശീലനത്തിന് എത്തിയപ്പോൾ പ്രതി സുരേന്ദ്ര റാണയെ പരിചയപ്പെട്ടു.
മകളെ പോലെയാണെന്നു പറഞ്ഞ് പരിചയത്തിലായ റാണ, മോനയ്‌ക്ക് ആവശ്യമായ സഹായങ്ങൾ നൽകിയിരുന്നു. മോനയുടെ കുടുംബവുമായും ഇയാൾ പരിചയപ്പെട്ടു. പിന്നീട് 2020ൽ ഉത്തർ പ്രദേശിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെ ജോലിക്കൊപ്പം സിവിൽ സർവീസ് പഠനവുമായി മോന മുന്നോട്ടുപോയി. 2021ൽ മോനയെ കാണാതായപ്പോൾ റാണയോട് അന്വേഷിച്ചിരുന്നു. വിവരമൊന്നുമില്ലെന്നായിരുന്നു മറുപടി. ഒക്‌ടോബറിൽ മോനയുടെ സഹോദരി മുഖർജി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.