സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്‌ഡ്. തൃശൂർ ജില്ലയിൽ വിവിധ സഹകരണ സ്ഥാപനങ്ങളിലും ആധാരമെഴുത്ത് ഓഫീസുകളിലും റെയ്‌ഡ് നടന്നു. കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. രാവിലെ തൃശൂർ അർബൺ സഹകരണ ബാങ്കിലും അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിലും പരിശോധന നടത്തി. പിന്നീട് തൃശൂർ മിഷൻ ക്വാർട്ടേഴ്‌സ് ഗോസായിക്കുന്നിലെ എസ്‌ടി ജ്വല്ലേഴ്‌സ്, കുട്ടനെല്ലൂർ, വിയ്യൂർ, തിരൂർ എന്നിവിടങ്ങളിലെ ആധാരമെഴുത്ത് ഓഫീസ്, അനിൽസേട്ടിന്റെ ചേർപ്പിലെ വീട് എന്നിവിടങ്ങളിലും പരിശോധന നടന്നു.
കൊച്ചിയിൽ വ്യവസായി ദീപക് സത്യപാലന്റെ കോമ്പാറ ജങ്‌ഷനിലുള്ള വീട്ടിലും പരിശോധന നടന്നു. തിങ്കൾ രാവിലെ ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു. കരുവന്നൂർ ബാങ്ക് ക്രമക്കേട് കേസിൽ അറസ്‌റ്റിലായവർക്ക് ദീപക്കുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു റെയ്‌ഡ്.
വിവിധ നിയമങ്ങളിലൂടെ സഹകരണ സംഘങ്ങളിലും ബാങ്കുകളിലും പിടിമുറുക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാനത്തെ വിവിധ സഹകരണസ്ഥാപനങ്ങളിലെ ഇഡി റെയ്‌ഡ്.