കേരളത്തിൽ മയിലുകൾ വീണ്ടും പെരുകുന്നതായി ‘ഇന്ത്യൻ പക്ഷികളുടെ സ്ഥിതിവിവര റിപ്പോർട്ട്’. വൈൽഡ്‍ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്, വേൾഡ് വൈൽഡ്‍ലൈഫ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്) അടക്കം 13 സ്ഥാപനങ്ങൾ ചേർന്നു തയാറാക്കിയതാണ് റിപ്പോർട്ട്. മുൻപ് വയനാട്, തൃശൂർ ജില്ലകളിൽ മാത്രം കാര്യമായി കാണപ്പെട്ട മയിലുകൾ ഇന്ന് എല്ലാ ജില്ലകളിലുമുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 1998 നു ശേഷം രാജ്യത്ത് മയിലുകളുടെ എണ്ണത്തിൽ 150% വർധനയാണുണ്ടായത്.
വരണ്ട സ്ഥലങ്ങളാണു മയിലുകളുടെ പ്രധാന ആവാസകേന്ദ്രം. കേരളത്തിലെ വലിയൊരു ഭാഗം സ്ഥലം വരണ്ട അവസ്ഥയിലേക്കു മാറുന്നുവെന്ന സൂചനയാണിതെന്നു കേരള കാർഷിക സർവകലാശാലയിലെ വന്യജീവി പഠന വിഭാഗം മേധാവി ഡോ.പി.ഒ.നമീർ പറഞ്ഞു.
വരി എരണ്ട, പോതക്കിളി, വടക്കൻ ചിലുചിലുപ്പൻ, തെക്കൻ ചിലുചിലുപ്പൻ എന്നിവയുടെ എണ്ണം കേരളത്തിൽ കുറയുന്നുവെന്നും റിപ്പോർട്ടിലുണ്ട്. കാട്ടുഞ്ഞാലി, വടക്കൻ ചിലുചിലുപ്പൻ എന്നിവയും കുറഞ്ഞു.