എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് നിയമത്തിന് കീഴിൽ നിന്ന് മാത്രം പ്രവർത്തിച്ചാൽ മതിയെന്ന് സുപ്രീംകോടതി. ഇഡി നിയമത്തിന് അപ്പുറം പോയി സ്വയം നിയമമായി മാറുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. ചത്തീസ്‌ഗഢിൽ മദ്യകുംഭകോണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് എതിരെ പുതിയ കേസുമായി മുന്നോട്ടുപോകാനുള്ള ഇഡി നീക്കം തടഞ്ഞാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം.
ജൂലൈ 18ന് കേസുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള നീക്കവും നടത്തരുതെന്ന് ഇഡിക്ക് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ചില വ്യവസ്ഥകൾ ഇഡി ലംഘിച്ചെന്ന പ്രതികളുടെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെന്നായിരുന്നു സുപ്രീംകോടതി ഇടപെടൽ. എന്നാൽ, കോടതി നിർദേശം മറികടന്ന് ഇഡി പ്രതികൾക്ക് എതിരെ പുതിയ നീക്കങ്ങൾ നടത്തി.
പ്രതികൾക്ക് എതിരെ ഉത്തർപ്രദേശ് പൊലീസ് ജൂലൈ 30ന് പുതിയ കേസെടുത്തു. ഈ കേസിന്റെ പേരിൽ ഇഡിയും അന്വേഷണം തുടർന്നു. കോടതി വിധി മറികടന്നുള്ള ഇഡി നീക്കത്തിന് എതിരെ പ്രതികൾ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. പ്രതികളുടെ വാദങ്ങൾ കേട്ട ശേഷം ഇഡിക്ക് സുപ്രീംകോടതി കർശന മുന്നറിയിപ്പ് നൽകുകയായിരുന്നു.