കേരള പൊലീസിന് ഇനി 2681 പേരുടെ അധികക്കരുത്ത്. പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ വിവിധ ക്യാമ്പുകളിൽ പരിശീലനമാരംഭിച്ചു.
തൃശൂർ കെപയിൽ 305, മലപ്പുറം എംഎസ്‌പിയിലും മേൽമുറി ക്യാമ്പിലുമായി 484, എസ്‌എപിയിൽ 324, കെഎപി–- 1, ആർആർഎഫ് എന്നിവിടങ്ങളിലായി 330, കെഎപി–- 2ൽ 353, കെഎപി–- 3ൽ 449, കെഎപി–- 4ൽ 268, കെഎപി–- 5ൽ 168 എന്നിങ്ങനെയാണ് സർവീസിൽ പ്രവേശിച്ചവരുടെ എണ്ണം.
ഇരുനൂറ്റി നാൽപ്പത്തിമൂന്ന് വനിതകൾ ഉൾപ്പെടെയാണ് പുതിയ ബാച്ച്. ഇവരിൽ എട്ടുപേർ എംടെക് ബിരുദധാരികളും 214 പേർ ബിടെക്കുകാരുമാണ്. 42 പേർക്ക് എംബിഎ ഉണ്ട്. 209 ബിരുദാനന്തര ബിരുദധാരികളും 878 ബിരുദധാരികളും പുതിയ ബാച്ചിലുണ്ട്.
പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് തിരുവനന്തപുരം എസ്‌എപി ക്യാമ്പിൽ നിർവഹിച്ചു. എഡിജിപി എം ആർ അജിത് കുമാർ, കേരള പൊലീസ് അക്കാദമി ഡയറക്ടർ എഡിജിപി ഗോപേഷ് അഗർവാൾ, ഡിഐജി രാഹുൽ ആർ നായർ, കമാൻഡന്റ് ജി ജയദേവ് തുടങ്ങിയവർ പങ്കെടുത്തു