ട്രെയിനുകൾക്കു നേരെ നടക്കുന്ന ആക്രമണങ്ങളിൽ തെളിവുകൾ ലഭിക്കുന്നതിന്റെ പരിമിതികൾ കാരണം പ്രതികൾ പലപ്പോഴും കാണാമറയത്തു തുടരുന്നു. കല്ലേറ്, ട്രാക്കിൽ കല്ലു നിരത്തൽ, സിഗ്നൽ കേബിൾ മുറിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് പ്രതികളെ വലയിലാക്കാൻ അന്വേഷണ സംഘങ്ങൾ പാടുപെടുന്നത്. ജനങ്ങളുടെ കൂടി ജാഗ്രതയുണ്ടെങ്കിലേ ട്രെയിനുകൾക്കു നേരെ തുടരെയുണ്ടാകുന്ന അക്രമങ്ങൾക്ക് അറുതിവരുത്താൻ സാധിക്കു എന്നാണ് സേനാംഗങ്ങളും പറയുന്നത്. ട്രാക്കിനു സമീപം സംശയാസ്പദമായി ആരെയെങ്കിലും കണ്ടാൽ അക്കാര്യം ഉടൻ തന്നെ പൊലീസിലോ റെയിൽവേ സുരക്ഷാ സേനയിലോ അറിയിക്കണം.
കണ്ണൂർ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിനു ജൂൺകണ്ണൂർ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിനു ജൂൺ ഒന്നിനു പുലർച്ചെ ഒന്നരയോടെ തീയിട്ട സംഭവത്തിലും ഏപ്രിൽ രണ്ട് രാത്രി 9.27ന് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് എലത്തൂർ റെയിൽവേ സ്റ്റേഷനു സമീപം തീയിട്ട സംഭവത്തിലും പ്രതികൾ പിടിയിലായത് ആശ്വാസകരമാണ്. അതേസമയം ഇതിനു മുൻപ് ഇതേ സ്ഥലങ്ങളിലുണ്ടായ തീയിടൽ സംഭവങ്ങളിൽ പ്രതികളെ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തിലെ ട്രെയിൻ ആക്രമണ സംഭവങ്ങളിൽ പിടിയിലായവർ ഏറെയും ഇതരസംസ്ഥാനക്കാരാണ്. കഴിഞ്ഞ ജൂൺ 14ന് തലശ്ശേരി റെയിൽവേ സ്റ്റേഷനു സമീപം സിഗ്നൽ കേബിൾ മുറിക്കാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായതു തമിഴ്നാട് സ്വദേശികളായിരുന്നു.