അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡലുകൾ കേരളത്തിൽ നിന്നുള്ള ഒമ്പതുപേർക്ക്. എസ്‌പിമാരായ ആർ ഇളങ്കോ, വൈഭവ് സക്‌സേന, ഡി ശിൽപ, അഡീഷണൽ എസ്‌പി എം കെ സുൽഫിക്കർ, ഡിവൈഎസ്‌പിമാരായ പി രാജ്കുമാർ, ജെ കെ ദിനിൽ, സിഐമാരായ കെ ആർ ബിജു, പി ഹരിലാൽ, എസ്‌ഐ കെ സാജൻ എന്നിവർക്കാണ് മെഡൽ ലഭിച്ചത്.
സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ ടെക്നിക്കൽ ഇന്റലിജൻസ് വിഭാഗം എസ്‌പിയാണ് ആർ ഇളങ്കോ. കൊല്ലം റൂറൽ, കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ ജില്ലാ പോലീസ് മേധാവിയായിരുന്നു. വൈഭവ് സക്സേന നിലവിൽ കാസർഗോഡ് ജില്ലാ പോലീസ് മേധാവിയാണ്. പോലീസ് ആസ്ഥാനത്ത് എഎഐജിയായും തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണറായും ജോലി നോക്കി. തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയാണ് ഡി ശിൽപ. കോട്ടയം ജില്ലാ പോലീസ് മേധാവി, വനിതാ ബറ്റാലിയൻ കമാൻഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മാറനല്ലൂരിൽ അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിലെ അന്വേഷണ മികവിനാണ് പുരസ്കാരം. ഇതേ കേസിൽ അന്വേഷണ ഉദ്യോഗസ്ഥരാണ് അവാർഡിനർഹരായ ഡിവൈഎസ്‌പി എം കെ സുൽഫിക്കറും എസ്‌ഐ കെ സാജനും. തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്‌പിയാണ് സുൽഫിക്കർ.
വിസ്മയ കേസിലെ അന്വേഷണ മികവിനാണ് പി രാജ് കുമാറിന് പുരസ്കാരം ലഭിച്ചത്. നിലവിൽ കൊച്ചി അസിസ്റ്റന്റ് കമീഷണറാണ്. തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിൽ സിഐയാണ് കെ സാജൻ. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷൻ വിഭാഗം അസിസ്റ്റന്റ് കമീഷണറായ ജെ കെ ദിനിലിനെ അവാർഡിനർഹനാക്കിയത് വിദേശ വനിതയുടെ കൊലപാതകം തെളിയിച്ചതാണ്. തിരുവനന്തപുരം സിറ്റി, എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ ഡി സി ആർ ബി അസിസ്റ്റന്റ് കമീഷണറും ഫോർട്ട് അസിസ്റ്റന്റ് കമീഷണറും നെടുമങ്ങാട് ഡിവൈഎസ്‌പിയുമായിരുന്നു.
കെ ആർ ബിജു നിലവിൽ ചവറ സിഐയാണ്. തിരുവനന്തപുരം ഫോർട്ട്, നെയ്യാറ്റിൻകര, ശ്രീകാര്യം പോലീസ് സ്റ്റേഷനുകളിലും സിഐയായിരുന്നു. പി ഹരിലാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സിഐയാണ്. മനോരമ വധക്കേസിലെ പ്രതിയെ അതിവേഗം പിടികൂടി നിയമത്തിന് മുന്നിലെത്തിച്ചതാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.