ഗ്രന്ഥശാലകളെ സമാവർത്തിപ്പട്ടികയിൽ ഉൾപ്പെടുത്തി നിയന്ത്രണത്തിലാക്കുകവഴി കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് പരമ്പരാഗത വായനാരീതി തടയലും തങ്ങൾ നിർദേശിക്കുന്ന രിതിയിലേക്ക് പുസ്തക വിതരണം മാറ്റലും. ഗ്രന്ഥശാലകളെ എങ്ങനെ തരം തിരിക്കണം, എത്ര തുക ഗ്രാന്റ് നൽകണം, അത് എങ്ങനെ ഉപയോഗിക്കണം, ഏതെല്ലാം പുസ്തകങ്ങൾക്ക് പ്രോത്സാഹനം നൽകണം തുടങ്ങിയ നിബന്ധനകളാകും അടിച്ചേൽപ്പിക്കുക.
‘ ഫെസ്‌റ്റിവൽ ഓഫ് ലൈബ്രറീസ് –- 2023 ’ സമ്മേളനം ഡൽഹിയിൽ നടക്കവെയാണ് രാജാറാം മോഹൻറായ് ഫൗണ്ടേഷൻ അധ്യക്ഷൻ കേന്ദ്ര നീക്കം അറിയിച്ചത്. മൂന്നുമാസത്തിനകം പാർലമെന്റിൽ ബില്ല് വരുമെന്നാണ് സൂചന. യോഗത്തിൽത്തന്നെ മന്ത്രി ആർ ബിന്ദു ആശങ്ക പങ്കുവച്ചിരുന്നു. കേരളത്തിന്റെ സാംസ്കാരിക–-വായനാ സമൂഹവും കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധം ഉയർത്തുന്നുണ്ട്.
കടുത്ത ആശങ്കയോടെയാണ് കേന്ദ്രസർക്കാരിന്റെ നീക്കത്തെ കാണുന്നതെന്ന് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു പറഞ്ഞു. താനും ഫെസ്റ്റിവൽ ഓഫ് ലൈബ്രറീസിൽ പങ്കെടുത്തിരുന്നു. സമാപന സമ്മേളനത്തിൽ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകറിന്റെ പ്രസംഗം കേന്ദ്രത്തിന്റെ ഉള്ളിലിരിപ്പ് വ്യക്തമാക്കുന്നുണ്ട്. ‘ഒരു രാഷ്‌ട്രം ഒരു ഡിജിറ്റൽ ലൈബ്രറി’ എന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഒരു കേന്ദ്രത്തിലിരുന്ന് രാജ്യത്തെ എല്ലാ ഗ്രന്ഥാലയങ്ങളെയും നിയന്ത്രിക്കാനാകുന്ന സ്ഥിതിയുണ്ടാക്കലാണ് ലക്ഷ്യമെന്ന് വ്യക്തം. മിക്ക സംസ്ഥാനത്തും സ്വാഭാവികമായും ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
നിയമം നടപ്പാക്കാൻ ശ്രമിച്ചാൽ കടുത്ത എതിർപ്പ് നേരിടേണ്ടിവരുമെന്ന് മാത്രമല്ല നിയമ യുദ്ധത്തിലേക്ക് ഉൾപ്പെടെ കടക്കുമെന്നുറപ്പാണ്. കേരളം, ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലടക്കം വായന വേരൂന്നിയ മേഖലകളാണ് ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്തെ 15,000 ഗ്രന്ഥശാലയിൽ കോളേജ്, സ്കൂൾ, സ്വകാര്യ ഗ്രന്ഥശാലകൾ കഴിഞ്ഞാൽ 9519 എണ്ണവും കേരള ലൈബ്രറി കൗൺസിലിന് കീഴിലുള്ളതാണ്. ഇതിൽ 8000 ഗ്രന്ഥശാലയും സജീവവുമാണ്. സംസ്ഥാന സർക്കാർ ബജറ്റ് വിഹിതമുൾപ്പെടെ 70 കോടിയോളം രൂപ ഗ്രന്ഥശാലകൾക്ക് ഗ്രാന്റായി നൽകുന്നുണ്ട്