അഞ്ചാം തീയതി മുഴുവൻ ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് നടക്കാതെ വന്നതോടെയാണ് അഞ്ചിനു മുൻപ് ആദ്യഗഡു ശമ്പളം എന്ന തീരുമാനത്തിലേക്ക് സർക്കാർ വന്നത്. കഴിഞ്ഞ മാസം അതും മുടങ്ങി. 15ന് ആണ് ആദ്യ പകുതി ശമ്പളം നൽകിയത്. രണ്ടാം ഗഡു നൽകിയത് മാസാവസാനവും. ഇത്തരത്തിൽ ധനവകുപ്പ് കെഎസ്ആർടിസി ജീവനക്കാരെ പട്ടിണിക്കിടുന്ന സ്ഥിതിവന്നപ്പോഴാണ് സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകറിന്റെ പരസ്യപ്രതിഷേധവും സ്ഥാനമൊഴിയാനുള്ള നീക്കവും ഉണ്ടായത്. ഓണക്കാലത്ത് ജീവനക്കാരെ ദുരിതത്തിലാക്കുന്നതിന് കൂട്ടുനിൽക്കാൻ വയ്യെന്നു പറഞ്ഞ സിഎംഡി കുറ്റം തങ്ങളുടേതല്ലെന്ന് ജീവനക്കാരെ അറിയിക്കുകയും ചെയ്തു. ധനവകുപ്പ് ബുദ്ധിമുട്ടിക്കുകയാണെന്ന് മന്ത്രി ആന്റണി രാജുവും പറഞ്ഞതോടെ ധനവകുപ്പും ഗതാഗതവകുപ്പും തമ്മിൽ പോരിനും കാരണമായി. വകുപ്പുകൾ തമ്മിലുള്ള പിണക്കമായാലും നാടകമായാലും 24,000 പേർ വരുന്ന ജീവനക്കാരുടെ കുടുംബം ദുരിതത്തിലാണ്.
കഴിഞ്ഞ ഓണത്തിന് ശമ്പളത്തിന് പകരം സാധനം വാങ്ങുന്ന കടയിലെ കൂപ്പൺ തരാം എന്നുവരെ സർക്കാർ നിലപാടെടുത്തിരുന്നു. ഓണനാളിന്റെ തലേദിവസമായിരുന്നു ഇത്തരം നിർദേശങ്ങൾ. മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിച്ചിരുന്ന കെഎസ്ആർടിസിയിലെ സിഐടിയു നേതൃത്വത്തിനും പുറത്തിറങ്ങാനാവാത്ത പ്രതിസന്ധി വന്നു. ബിഎംഎസിനെ ശിക്ഷാ നടപടികളിലൂടെ മാനേജ്മെന്റ് തളച്ചു. ഐഎൻടിയുസിയെയും നിരായുധമാക്കി. ഭരണപക്ഷത്തെ എഐടിയുസിയുടെ എതിർപ്പും അവഗണിച്ചു. സിപിഐ ഇടയ്ക്ക് ഉടക്കുമെങ്കിലും കാര്യമുണ്ടായില്ല. ജീവനക്കാർക്ക് യൂണിയൻ നേതാക്കളുടെ ഉറപ്പിൽ വിശ്വാസമില്ലാതെയുമായി. ഇതോടെ ആൾക്കൂട്ടമില്ലാത്ത ധർണയിൽ പ്രതിഷേധങ്ങളും ഒതുങ്ങി.