സൈക്കിളിങ് താരം കിരൺ കൃഷ്ണന്റെ കുതിപ്പിന് കരുത്തേകാൻ വിദേശ സൈക്കിൾ നൽകി സംസ്ഥാന സർക്കാർ. കൊല്ലം കൈരളിനഗർ നായാടിത്തറതുണ്ട് സ്വദേശിയായ കിരൺ ഊട്ടിയിൽ പരിശീലനം നടത്തുന്നതിനിടെയാണ് ഈ സന്തോഷവാർത്ത അറിയുന്നത്. ഡൊളാൻ ലേറ്റെപ്പിന്റെ കാർബൺ ഫ്രെയിം സൈക്കിളിന് 2,64,547 രൂപയാണ് സർക്കാർ അനുവദിച്ചത്. ബുധനാഴ്ച അച്ഛൻ കൃഷ്ണൻ കുട്ടിക്കും അമ്മ കവിതയ്ക്കുമൊപ്പം എത്തി മന്ത്രി കെ രാധാകൃഷ്ണനിൽനിന്ന് കിരൺ ഉത്തരവ് ഏറ്റുവാങ്ങി. പരിശീലനത്തിനുള്ള സഹായം നൽകാൻ കാര്യവട്ടം എൽഎൻസിപിഇ ഡയറക്ടറോട് മന്ത്രി നിർദേശിച്ചു.
2014ൽ ഒമ്പതിൽ പഠിക്കുമ്പോൾ കൊല്ലം ജില്ലാ ചാമ്പ്യനായാണ് കിരൺ സൈക്കിളിങ്ങിൽ തന്റെ വരവറിയിച്ചത്. ഫാത്തിമ മാതാ കോളേജിൽ പഠിക്കുമ്പോൾ എൻസിസിയുടെ സഹായം പരിശീലനത്തിന് ലഭിച്ചു. കോളേജ് പഠനം കഴിഞ്ഞതോടെ സൈക്കിൾ തിരികെ വാങ്ങി. ഇതോടെയാണ് മന്ത്രിക്ക് അപേക്ഷ നൽകിയത്. നിലവിൽ സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള കഠിന പരിശീലനത്തിലാണ്. 30 കിലോമീറ്റർ സ്ക്രാച്ച് റേസാണ് ഇഷ്ട ഇനം. തന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചുതന്ന മന്ത്രിയോടും സർക്കാരിനേടും നന്ദി പറഞ്ഞാണ് കിരൺ മടങ്ങിയത്.