മക്കൾ സംരക്ഷിക്കുന്നുവെന്ന കാരണത്താൽ മുൻ ഭാര്യക്ക് ജീവനാംശം നൽകണമെന്ന ബാധ്യതയിൽനിന്ന് ഭർത്താവിന് ഒഴിയാനാകില്ലെന്ന് ഹൈക്കോടതി. മുൻ ഭാര്യക്കും അവിവാഹിതയായ മകൾക്കും ജീവനാംശം നൽകാനുള്ള കുടുംബകോടതി ഉത്തരവിനെതിരെ കണ്ണൂർ തളിപ്പറമ്പ് സ്വദേശി മുഹമ്മദാലി നൽകിയ ഹർജിയിലാണ് ജസ്‌റ്റിസ് സോഫി തോമസ്, ജസ്‌റ്റിസ് മുഹമ്മദ് മുഷ്‌താഖ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
അവിവാഹിതയായ മകൾക്കും തനിക്കും ജീവനാംശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഭാര്യ കുടുംബകോടതിയെ സമീപിച്ചത്. ക്രിമിനൽ നടപടി ചട്ടത്തിലെ 125–-ാംവകുപ്പുപ്രകാരം ഭാവിയിലേക്കുള്ള ജീവനാംശം നൽകണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ഇതു പരിഗണിച്ച കുടുംബകോടതി 2017 ഫെബ്രുവരി 24 മുതൽ 2020 ഫെബ്രുവരി 24 വരെ കാലയളവിലെ ജീവനാംശമായി മാസം 4000 രൂപവീതം നൽകാൻ ഉത്തരവിട്ടു. 2020 ഫെബ്രുവരി 26 മുതൽ ശേഷിക്കുന്ന കാലത്തേക്കും 4000 രൂപവീതം ഇരുവർക്കും ജീവനാംശം നൽകാനും നിർദേശിച്ചിരുന്നു.
വിദേശത്ത് ജാേലിയുള്ള ആൺമക്കൾ ഭാര്യയെ സംരക്ഷിക്കുന്നുണ്ടെന്നും അതിനാൽ ജീവനാംശം നൽകാനാകില്ലെന്നും കാണിച്ച് മുഹമ്മദാലി ഹൈക്കോടതിയിൽ അപ്പീൽ ഹർജിയും റിവിഷൻ പെറ്റീഷനും നൽകുകയായിരുന്നു. മക്കൾ സംരക്ഷണം നൽകുന്നതിനാൽ മുൻ ഭാര്യക്ക് ജീവനാംശം നൽകേണ്ടതില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കുടുംബകോടതി ഉത്തരവിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹർജികൾ തള്ളിയത്.