കേരള മത്സ്യ സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) അധ്യാപക നിയമനത്തിന് ഉയർന്ന യോഗ്യത ഏർപ്പെടുത്തിയ സർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അസിസ്‌റ്റന്റ് പ്രൊഫസർ നിയമനത്തിന് അപേക്ഷിക്കാൻ ഉയർന്ന യോഗ്യത നിശ്‌ചയിച്ച് സർവകലാശാലാ നിയമത്തിൽ 2021ൽ വരുത്തിയ ഭേദഗതി ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഉദ്യോഗാർഥി ഡോ. ഉഷ വി പരമേശ്വരൻ അടക്കമുള്ളവരാണ് അപ്പീൽ നൽകിയത്.
വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രനിയമങ്ങൾക്ക് വിരുദ്ധമല്ലാത്ത നിയമങ്ങൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്വേഛാപരവും വിവേകപൂർവമല്ലാത്തതുമായ തീരുമാനമാണെങ്കിലേ അക്കാദമിക് യോഗ്യത സംബന്ധിച്ച സർക്കാർനയങ്ങളിൽ ഇടപെടേണ്ടതുള്ളൂവെന്നും വിലയിരുത്തിയ കോടതി ഹർജി തള്ളി.
2018ലെ യുജിസി ചട്ടമനുസരിച്ച് ഇന്ത്യയിലെയോ വിദേശത്തെയോ അംഗീകൃത സർവകലാശാലയിൽനിന്ന് ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് അധ്യാപകനിയമന യോഗ്യത. ഫിഷറീസ് സയൻസിൽ നാലുവർഷത്തെ ബിഎഫ്എസ്‌സി, എംഎഫ്എസ്‌സി യോഗ്യതകൾക്കുപുറമെ ഐസിഎംആർ അംഗീകാരമുള്ള കോഴ്‌സുകൾ അധ്യാപക നിയമനത്തിനുള്ള ഉയർന്ന യോഗ്യതയായി നിശ്‌ചയിച്ച് സർവകലാശാല നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തി. ഇതിനെതിരെയായിരുന്നു ഹർജി.
2018ലെ യുജിസി ചട്ടമനുസരിച്ചാണ് അധ്യാപകനിയമനം നടത്തേണ്ടതെന്നും ഉയർന്ന യോഗ്യത നിശ്‌ചയിച്ച് നിയമത്തിൽ ഭേദഗതി വരുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ഹർജിക്കാർ വാദിച്ചു. ഹർജിക്കാർക്ക് ഫിഷറീസ് സയൻസ് കോഴ്സിന്റെ ബിരുദ സർട്ടിഫിക്കറ്റില്ലെന്നും നെറ്റ്, പിഎച്ച്ഡി യോഗ്യതകളില്ലെന്നും ജസ്‌റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്‌റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിലയിരുത്തി.