രാജ്യത്തെ കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് തുടരുന്നതിനിടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കേന്ദ്ര സർക്കാർ. ഇന്ത്യയിലെത്തുന്ന രാജ്യാന്തര യാത്രികരിൽ രണ്ടു ശതമാനത്തിനു നടത്തിവന്നിരുന്ന ആർടി–പിസിആർ പരിശോധന പൂർണമായും ഇല്ലാതാക്കിയാണ് സർക്കാർ മാർഗനിർദേശങ്ങള്‍ പരിഷ്കരിച്ചത്.
വ്യാഴാഴ്ച മുതൽ മാറ്റം നിലവിൽവരും. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തികൾ തുടങ്ങി എവിടെനിന്നും ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് ഇനി ആർടി–പിസിആർ മാനദണ്ഡം ഇതോടെ വേണ്ടാതാകും.
അവസാന 24 മണിക്കൂറിൽ പുതിയതായി 49 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച രാവിലെ അറിയിച്ചിരുന്നു. ഇതോടെ 2020ൽ ഇന്ത്യയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട അന്നു മുതൽ അവസാന 24 മണിക്കൂറിലെ കണക്ക് വരെയെടുക്കുമ്പോൾ 44.9 മില്യൻ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 98.81% പേർ രോഗമുക്തരായെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സറ്റൈറ്റ് വ്യക്തമാക്കുന്നു. 5,31,915 പേർ മരിച്ചു.