മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അധിക ബാച്ചുകൾ അനുവദിക്കണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടി. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയ രണ്ട് പേർ ഉൾപ്പെടെ മലപ്പുറത്തെ നാല് വിദ്യാർഥികളും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസും നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ഹയർ സെക്കൻഡറി ബാച്ചുകൾ പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയ വി.കെ. കാർത്തികേയൻ നായർ കമീഷന്റെ മെംബർ സെക്രട്ടറിയോടും വിശദീകരണം തേടിയിട്ടുണ്ട്. രണ്ടാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശം
എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ തങ്ങൾക്ക് ഇതുവരെ ഹയർ സെക്കൻഡറി പ്രവേശനത്തിന് അലോട്ട്മെന്റ് ലെറ്റർ ലഭിച്ചിട്ടില്ലെന്ന് വിദ്യാർഥികൾ ഹരജിയിൽ പറയുന്നു. മലപ്പുറം ജില്ലയിൽ മതിയായ സീറ്റില്ലാത്തതാണ് പ്രശ്നം.
മലപ്പുറത്ത് 29,577 ഹയർ സെക്കൻഡറി സീറ്റിന്റെ കുറവുണ്ട്. 77,827 കുട്ടികളാണ് പത്താം ക്ലാസ് പാസായത്. എന്നാൽ, 48250 ഹയർ സെക്കൻഡറി സീറ്റ് മാത്രമാണുള്ളത്. പാലക്കാട് 9271, വയനാട് 1786, കോഴിക്കോട് 7223, കണ്ണൂർ 4714, കാസർകോട് 3481 എന്നിങ്ങനെയാണ് മലബാറിലെ മറ്റ് ജില്ലകളിൽ സീറ്റുകളുടെ കുറവുള്ളത്. ആവശ്യത്തിന് ഹയർ സെക്കൻഡറി സീറ്റുകൾ നിലവിലില്ലെന്നും മതിയായ അധിക ബാച്ചുകൾ അനുവദിക്കണമെന്നുമുള്ള ശിപാർശയാണ് അഞ്ചംഗ കാർത്തികേയൻ നായർ കമീഷൻ റിപ്പോർട്ടിൽ നൽകിയിട്ടുള്ളതെന്നാണ് അറിയുന്നത്. ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപന മേധാവികൾ, അധ്യാപകർ, മാനേജ്മെന്റുകൾ, സംഘടനകൾ തുടങ്ങിയവരിൽനിന്ന് അഭിപ്രായങ്ങൾ തേടിയാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. എന്നാൽ, സർക്കാർ ഈ റിപ്പോർട്ടിൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം വിദ്യാർഥികളുടെ ഭാവി ഇരുളടഞ്ഞതാവും. സർക്കാർ അനാസ്ഥ ഒട്ടേറെ വിദ്യാർഥികൾക്ക് ഈ അക്കാദമിക് വർഷം നഷ്ടപ്പെടാനിടയാക്കും. അതിനാൽ, കമീഷൻ റിപ്പോർട്ടിൽ തീരുമാനമുണ്ടാകും വരെ അലോട്ട്മെന്റ് നടപടികൾ അവസാനിപ്പിക്കാതിരിക്കാൻ നിർദേശം നൽകണമെന്നാണ് പ്രധാന ആവശ്യം. കമീഷൻ റിപ്പോർട്ട് പരിഗണിച്ച് മതിയായ അധിക ബാച്ചുകൾ അനുവദിക്കണം, റിപ്പോർട്ട് വിളിച്ചുവരുത്തി പരിശോധിക്കണം, ഹരജിക്കാരായ വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പുവരുത്തണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.