ഹിമാചലിലുണ്ടായ മിന്നൽ പ്രളയത്തിനിടെ മണാലിയില്‍ കുടുങ്ങിയ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വനിതാ ഹൗസ് സര്‍ജന്‍മാരുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആശയ വിനിമയം നടത്തി.
ഹിമാചല്‍ പ്രദേശ് ഡിജിപിയുമായും മന്ത്രി ആശയവിനിമയം നടത്തി. എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 27 പേരും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 18 പേരുമാണ് ടൂറിന് പോയത്. ഇവരെല്ലാവരും സുരക്ഷിതരാണെന്ന് വിവരം ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു.
ഹൗസ് സർജ൯മാരുടെ സംഘം സുരക്ഷിതരെന്ന് കലക്ടർ
മിന്നൽ പ്രളയത്തെ തുടർന്ന് മണാലിയിൽ അകപ്പെട്ട എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ നിന്നുള്ള ഹൗസ് സർജ൯മാരുടെ സംഘം സുരക്ഷിതരാണെന്ന് ജില്ലാ കളക്ടർ എ൯.എസ്.കെ ഉമേഷ് അറിയിച്ചു. ഡോക്ർമാർ നൽകിയ ലൊക്കേഷ൯ മണാലി ജില്ലാ കളക്ടറുമായി പങ്കു വച്ചിരുന്നു. നിലവിൽ ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ് ഇവരുള്ളതെന്ന് മണാലി കളക്ടർ അറിയിച്ചു. ഹദിംബ ക്ഷേത്രത്തിന് സമീപം നസോഗി വുഡ്സ്, എച്ച്പിഡബ്ല്യുഡി ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് ഡോക്ടർമാർ കഴിയുന്നത്