∙ സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ രണ്ടാം റൗണ്ടിൽ എത്തിയത് 42 സിനിമകൾ. അവാർഡിനു സമർപ്പിച്ച 154 സിനിമകളിൽ നിന്നാണു രണ്ടു പ്രാഥമിക ജൂറികൾ 42 സിനിമ തിരഞ്ഞെടുത്തത്.
ഈ ചിത്രങ്ങൾ ബംഗാളി സംവിധായകനും നടനുമായ ഗൗതം ഘോഷ് അധ്യക്ഷനായ മുഖ്യ ജൂറി ഇന്നലെ മുതൽ കണ്ടു തുടങ്ങി. ഇതിൽ നിന്നു മികച്ച അഞ്ചോ പത്തോ സിനിമകൾ ജൂറി കണ്ടെത്തും.പ്രധാന അവാർഡുകൾ എല്ലാം ഈ സിനിമകൾക്ക് ആയിരിക്കും. പ്രാഥമിക റൗണ്ടിൽ തള്ളപ്പെട്ട ചിത്രങ്ങൾക്ക് അവാർഡ് ലഭിക്കാൻ സാധ്യത കുറവാണ്.
രണ്ടാം റൗണ്ടിൽ എത്തിയവയിൽ ഭൂരിപക്ഷവും യുവ സംവിധായകരുടെ ചിത്രങ്ങളാണ്. സംവിധായകൻ നേമം പുഷ്പരാജ്, സംവിധായകനും ആർട്ടിസ്റ്റുമായ കെ.എം.മധുസൂദനൻ എന്നിവർ ആയിരുന്നു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാർ.ഇരുവരും അന്തിമ ജൂറിയിലും ഉണ്ട്.എഴുത്തുകാരായ വി.ജെ.ജയിംസ്, ഡോ.കെ.എം.ഷീബ, സംവിധായകൻ റോയ് പി.തോമസ്, നിർമാതാവ് ബി.രാകേഷ്, സംവിധായകൻ സജാസ് റഹ്‌മാൻ, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ എന്നിവരും പ്രാഥമിക ജൂറി അംഗങ്ങൾ ആയിരുന്നു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ ജൂറികളുടെ മെംബർ സെക്രട്ടറി ആണ്.