ന്യൂഡൽഹി ∙ തെരുവുനായയുടെ കടിയേറ്റു കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. അക്രമകാരികളായ നായ്ക്കളെ വേദനരഹിതമായി കൊല്ലാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് പി.പി.ദിവ്യ നൽകിയ അപേക്ഷ പരിഗണിക്കവേയാണ് വേനൽക്കാല ബെഞ്ചിന്റെ പരാമർശം. കേരള സർക്കാരുൾപ്പെടെ എതിർകക്ഷികൾക്കു നോട്ടിസ് അയച്ച കോടതി, വിഷയം ജൂലൈ 12നു പരിഗണിക്കാനായി മാറ്റി. അധിക സത്യവാങ്മൂലം നൽകാനുണ്ടെങ്കിൽ ജൂലൈ ഏഴിനകം നൽകാനും നിർദേശിച്ചു.