∙ ഞായറാഴ്ചയും ഫ്ലാഗ് മാർച്ച്
ഞായറാഴ്ചയും ഇംഫാൽ താഴ്‌വരയിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തിയിരുന്നു. ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ഞായറാഴ്ച പുലർച്ചെ അഞ്ച് മുതൽ വൈകുന്നേരം അഞ്ച് മണിവരെ കർഫ്യൂ ഇളവുചെയ്തു നൽകിയിരുന്നു. കുക്കി – മെയ്തെയ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് മേയ് 3 മുതൽ ഇംഫാലിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതുവരെ 100ൽ അധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇന്റർനെറ്റ് റദ്ദാക്കിയ നടപടി ജൂൺ 20 വരെ തുടരും.
∙ മോദി – ബിരേൻ സിങ് കൂടിക്കാഴ്ച
മണിപ്പുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി എൻ. ബിരേന്‍ സിങ് ഡല്‍ഹിയിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പ്രതിപക്ഷ പ്രതിനിധികള്‍ അഞ്ചുദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ കാര്യമായ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
വൻ അക്രമത്തിനു സാധ്യതയുണ്ടെന്ന രഹസ്യന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷ സേന കടുത്ത ജാഗ്രത തുടരുകയാണ്. ഇംഫാലിൽ രണ്ട് നിരകളിലായാണ് സുരക്ഷ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. മലയോര മേഖലകളിൽ സിആർപിഎഫിനെയും അതീവ സംഘർഷ ബാധിത മേഖലകളിൽ സിആർപിഎഫ് – പൊലീസ് സംയുക്ത സേനയെയുമാണ് വിന്യസിച്ചിരിക്കുന്നത്.