കേരളത്തിന് ഇൗ വർഷം കടമെടുക്കാവുന്ന തുക 20,521 കോടി രൂപയാണെന്ന് ഒടുവിൽ സംസ്ഥാനത്തെ കേന്ദ്രം അറിയിച്ചു. 15,390 കോടി രൂപ മാത്രമേ കടമെടുക്കാൻ കഴിയൂ എന്നു വ്യക്തമാക്കി കേന്ദ്രം മുൻപയച്ച കത്തിന്റെ പേരിലെ ആശയക്കുഴപ്പം ഇതോടെ നീങ്ങി. ഡിസംബർ വരെയാണു 15,390 കോടി കടമെടുക്കാനാകുന്നതെന്നും മാർച്ച് 31 വരെ 20,521 കോടി എടുക്കാനാകുമെന്നുമാണു ധന സെക്രട്ടറിക്കു ലഭിച്ച കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, 6,000 കോടി രൂപയുടെ കൂടി അധിക വായ്പയ്ക്കു കേരളത്തിന് അർഹതയുണ്ടെന്നും ഇത് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു ധന സെക്രട്ടറി ഇന്നലെ കേന്ദ്രത്തിനു കത്തയച്ചു.
ഇൗ സാമ്പത്തിക വർഷം പൊതുവിപണിയിൽ നിന്നു കേരളത്തിനു 32,442 കോടി രൂപ കടമെടുക്കാമെന്നായിരുന്നു കേന്ദ്രം ആദ്യം സമ്മതിച്ചിരുന്നത്. വെട്ടിക്കുറവുകൾക്കു ശേഷം 25,000 കോടി രൂപയെങ്കിലും അനുവദിക്കുമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. എന്നാൽ, ഇൗ വർഷം ആകെ 15,390 കോടി രൂപ മാത്രമേ കടമെടുക്കാൻ കഴിയൂ എന്ന കേന്ദ്ര സർക്കാരിന്റെ കത്താണു തർക്കത്തിനു തുടക്കമിട്ടത്. 15,390 കോടി പരിധി ഈ സാമ്പത്തിക വർഷത്തേക്കാണോ അതല്ല ആദ്യത്തെ 9 മാസത്തേക്കാണോ എന്നതു സംബന്ധിച്ചു തർക്കം മൂത്തപ്പോൾ ഇൗ വർഷം ആകെ 20,521 കോടി കടമെടുക്കാൻ കഴിയുമെന്നു കേന്ദ്ര മന്ത്രി വി.മുരളീധരൻ വ്യക്തമാക്കിയിരുന്നു. ഇൗ കണക്കു ശരിവച്ചാണ് ഇപ്പോൾ കേന്ദ്രം കത്തയച്ചിരിക്കുന്നത്.