അഹമ്മാദാബാദ്∙ ആഞ്ഞുവീശുന്ന ചുഴലിക്കാറ്റിന്റെയും തകർത്തു പെയ്യുന്ന പേമാരിയുടെയും ഭീതിനിറഞ്ഞ ദൃശ്യങ്ങൾക്കിടെ കരുതലും സ്നേഹവും തുളമ്പുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ ഗുജറാത്തിൽനിന്നു പുറത്തുവരുന്നത്. കനത്തനാശം വിതയ്ക്കുന്ന ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിലെ ബർദ ദുംഗറിൽനിന്നു നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും അമ്മയെയും സുരക്ഷിതസ്ഥലത്തേയ്ക്കു മാറ്റുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.വനിതാ പൊലീസ് ഉദ്യോഗസ്ഥ കുഞ്ഞിനെ കയ്യിൽ എടുത്തുകൊണ്ടുപോകുന്ന വിഡിയോ മന്ത്രി ഉൾപ്പെടെ പങ്കുവച്ചു. അമ്മയും മറ്റു ചില സ്ത്രീകളും ഉദ്യോഗസ്ഥയുടെ പിന്നാലെ പോകുന്നതും ഇടയ്ക്ക് ശക്തമായ കാറ്റു വീശുന്നതും ദൃശ്യങ്ങളിൽ കാണാം. ‘‘ഗുജറാത്ത് പൊലീസിനൊപ്പമാണെങ്കിൽ, നിങ്ങൾ തികച്ചും സുരക്ഷിതമായ കരങ്ങളിലാണ്’’ എന്ന കുറിപ്പോടെ ഗുജറാത്ത് പൊലീസ് ഡയറക്ടർ ജനറലിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വിഡിയോ റീട്വീറ്റ് ചെയ്തു,ബിപോർജോയ് ചുഴലിക്കാറ്റിൽ ഗുജറാത്തിൽ രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്. 22 പേർക്ക് പരുക്കേറ്റു. 940 ഗ്രാമങ്ങളിൽ വൈദ്യുതിബന്ധം പൂർണമായി നിലച്ചു. നിരവധി മൃഗങ്ങൾ ചത്തു. കനത്ത കാറ്റിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വ്യാപകമായി കടപുഴകി. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് പരക്കെ കനത്ത മഴയും കാറ്റുമാണ്. ഇന്നു വൈകിട്ടോടെ ന്യൂനമർദമായി മാറി, രാജസ്ഥാനിലേക്ക് പ്രവേശിക്കാനാണ് സാധ്യത.