ബജറ്റിൽ പദ്ധതികളുടെയും പരിപാടികളുടെയും വേഗം കൂട്ടാൻ നടപടി. പദ്ധതികളുടെ ഭരണാനുമതി ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം വകുപ്പു സെക്രട്ടറിമാരിൽ നിക്ഷിപ്‌തമാക്കി. ധനവകുപ്പ് ബജറ്റ് വിഭാഗം ഇത് പരിശോധിക്കും. 18 കോടിയിൽ കൂടുതൽ അടങ്കലുള്ള പദ്ധതിക്കു മാത്രമേ ഇനി ചീഫ് സെക്രട്ടറി കൺവീനറായ സ്‌പെഷ്യൽ വർക്കിങ് ഗ്രൂപ്പ് പരിശോധിക്കേണ്ടതുള്ളൂ. ഇതിൽ താഴെയാണെങ്കിൽ, വകുപ്പു സെക്രട്ടറിയുടെ നേതൃത്വത്തിൽ വർക്കിങ് ഗ്രൂപ്പ് ചർച്ച ചെയ്‌ത് വകുപ്പുമന്ത്രിയുടെയും ധനമന്ത്രിയുടെയും അംഗീകാരത്തോടെ ഉത്തരവിറക്കാം. ഒന്നിലധികം വകുപ്പുകൾ ഉൾപ്പെടുന്ന പദ്ധതിയിൽ നോഡൽവകുപ്പിന്റെ സെക്രട്ടറിക്കായിരിക്കും ചുമതല.
38,629 കോടിയുടെ പദ്ധതി
ബജറ്റ് പദ്ധതികളുടെയെല്ലാം നിർവഹണ നടപടി ആരംഭിച്ചു. 38,629 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിൽ 8259 കോടി രൂപയുടെ പദ്ധതികൾ കേന്ദ്രത്തിന്റെയും എൻസിഡിസിയുടെയും സഹായത്തോടെ നടപ്പാക്കുന്നവയാണ്. തദ്ദേശ സ്ഥാപനങ്ങൾവഴി നടപ്പാക്കുന്നതുൾപ്പെടെ 2979 കോടി രൂപയുടെ പദ്ധതികൾ പട്ടിക വിഭാഗത്തിനായാണ്. പട്ടികവർഗ വിഭാഗത്തിനായി 860 കോടി രൂപയുടെ പദ്ധതികളുണ്ട്. ആരോഗ്യം, സ്‌കൂൾ വിദ്യാഭ്യാസം, പാർപ്പിടം, സാമൂഹികക്ഷേമം, സാമൂഹികനീതി, ലിംഗനീതി മേഖലകൾക്കാണ് ഈവർഷം ഊന്നൽ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 8258 കോടിയാണ് നൽകുന്നത്.
കേന്ദ്രാവിഷ്‌കൃത പദ്ധതി: സംസ്ഥാന
വിഹിതത്തിന് ട്രഷറി നിയന്ത്രണമില്ല
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം അനുവദിക്കാൻ എല്ലാ ട്രഷറി ചെലവ് നിയന്ത്രണങ്ങളും ഒഴിവാക്കി. ശുപാർശ ലഭിച്ച് മൂന്നു ദിവസത്തിനുള്ളിൽ പണം അനുവദിച്ച് ഉത്തരവിറക്കണമെന്ന് ധനവകുപ്പ് നിർദേശിച്ചു. ബജറ്റിൽ വകയിരുത്തലില്ലാത്ത ചെലവുകൾക്ക്, രണ്ടു ദിവസത്തിനുള്ളിൽ അധിക വകയിരുത്തലിനുള്ള ശുപാർശയിൽ അംഗീകാരം ഉറപ്പാക്കി തുക അനുവദിക്കും. എൻഡിസി സഹായം ഉൾപ്പെടെ 8259 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്‌തിട്ടുണ്ട്. ഇതിൽ പൂർണ കേന്ദ്ര സഹായമുള്ളവ, 50 ശതമാനം കേന്ദ്ര സഹായമുള്ളവ എന്നിങ്ങനെ വിഭാഗങ്ങളുണ്ട്.