വിളവെടുപ്പിനുശേഷം കാർഷികോൽപന്നങ്ങൾ നശിക്കുന്നതു വഴി കർഷകർക്കുണ്ടാകുന്ന നഷ്ടം കുറയ്ക്കാനുള്ള പദ്ധതിക്ക് ആദ്യഘട്ടമായി 5.25 കോടി രൂപ അനുവദിച്ചു. ‘വിളവെടുപ്പാനന്തര പരിചരണവും മൂല്യവർധനയും’ എന്ന പദ്ധതിയാണ് (പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് ആൻഡ് വാല്യു അഡീഷൻ) കർമസമിതികൾ മുഖേന നടപ്പാക്കുന്നത്.
ബജറ്റിൽ പദ്ധതിക്ക് 20 കോടി അനുവദിച്ചിരുന്നു. ചെറുകിട–ഇടത്തരം സംസ്കരണ യൂണിറ്റുകളെ സഹായിക്കാൻ 4 കോടിയും പരിശീലനത്തിനു 1.25 കോടിയുമാണു നൽകുക. പദ്ധതി അടുത്ത മാർച്ച് 31ന് ഉള്ളിൽ പൂർത്തിയാക്കണം. ഗുണഭോക്താക്കൾക്ക് കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ റജിസ്ട്രേഷനും ഡിജിറ്റൽ സോയിൽ ഹെൽത്ത് കാർഡും നിർബന്ധമാണ്. കർഷകർക്ക് 30 മുതൽ 40% വരെ നഷ്ടമുണ്ടാകുന്നത് വിളവെടുപ്പിനു ശേഷമാണെന്നാണ് കൃഷി വകുപ്പിന്റെ റിപ്പോർട്ട്.വിളവെടുപ്പിലെ അശാസ്ത്രീയത, സംഭരണ സമയത്തെ കീടബാധ, ഉൽപന്നങ്ങൾ കേടുകൂടാതെ സംഭരിക്കുന്നതിലും സംസ്കരിക്കുന്നതിലുമുള്ള അപാകത, ഗതാഗത സംവിധാനത്തിന്റെ അപര്യാപ്തത, ശീതീകരണ സംവിധാനമില്ലായ്മ തുടങ്ങിയവയാണു കാരണം.