ഇരിട്ടി: ശക്തമായ കാറ്റിലും മഴയിലും പായം പഞ്ചായത്തിൽ രണ്ടു വീടുകൾ തകർന്നു. കല്ലുവയലിൽ തെങ്ങു വീണ് ഓട്ടോറിക്ഷയും തകർന്നു. പായം കാടമുണ്ടയിലെ പുതിയ പുരയിൽ അജേന്ദ്രകുമാറിന്റെ വീടിനു മുകളിലാണ് മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് വീണത്. വീട് ഭാഗികമായി തകർന്നു. ഈ സമയം വീട്ടിനകത്ത് അജേന്ദ്രന്റെ മാതാപിതാക്കളായ കുട്ടപ്പൻ – സരോജിനി എന്നിവർ ഉണ്ടായിരുന്നുവെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പായം പഞ്ചായത്തിലെ ചീങ്ങാക്കുണ്ടത്തെ കന്നലിക്കാട്ടിൽ തങ്കമ്മയുടെ വീടും കനത്ത മഴയിൽ തകർന്നു വീണു. ഓടുമേഞ്ഞ മേൽക്കൂര കനത്ത മഴയിൽ താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ ആരും ഇല്ലാഞ്ഞതിനാൽ വൻ അപകടമാണ് ഒഴിവായത്. ഉളിക്കല്‍ കല്ലുവയല്‍ കരവൂരിലെ അശ്വിനി രമേശന്റെ ഓട്ടോറിക്ഷയും തെങ്ങു വീണ് തകർന്നു. വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയുടെ മുകളിൽ കാറ്റിൽ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. വീടിനും ഭാഗികമായി തകരാർ സംഭവിച്ചു.