തിരിച്ചറിയൽ രേഖയില്ലാതെ 2000 രൂപ നോട്ടുകൾ കൈമാറാൻ അനുവദിക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് കരൺ ശർമയും ജസ്റ്റിസ് സുബ്രഹ്‌മണ്യവും ചേർന്ന ബെഞ്ചാണ് ഹർജി തള്ളിയത്. 2000 രൂപ നോട്ടുകൾ കൈമാറ്റം ചെയ്യാൻ തിരിച്ചറിയൽ രേഖ നിർബന്ധമാണെന്ന റിസർവ് ബാങ്കിൻ്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും വിജ്ഞാപനം എതിർത്തുകൊണ്ടുള്ളതായിരുന്നു ഹർജി.
അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ് ആണ് ഹർജി സമർപ്പിച്ചത്. വിജ്ഞാപനം ഏകപക്ഷീയവും യുക്തിരഹിതവും ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനവുമാണെന്ന് ഇദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി.
മികച്ച നോട്ടുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള റിസർവ് ബാങ്കിന്റെ നയമാണ് ക്ലീൻ നോട്ട് നയം. 2016ൽ നോട്ട് നിരോധന കാലത്ത് പെട്ടെന്നുണ്ടായ കറൻസി ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടൊണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയതെന്ന് ആർബിഐ പറയുന്നു. അന്ന് പഴയ 500,1000 നോട്ടുകൾ നിരോധിച്ച സാഹചര്യത്തിലായിരുന്നു 2000 രൂപ നോട്ടുകൾ രംഗപ്രവേശം ചെയ്തത്.
ഇപ്പോൾ കറൻസിയിലെ കുറവ് പരിഹരിക്കുകയും ജനങ്ങളുടെ ആവശ്യങ്ങൾ 500,200 നോട്ടുകൾ കൊണ്ട് നിറവേറ്റാനാകുകയും ചെയ്യുന്നുവെന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ 2000 നോട്ടുകളുടെ ഉപയോഗം കുറവാണെന്നാണ് വിലയിരുത്തൽ. ഇപ്പോൾ ജനങ്ങളുടെ കൈവശമുള്ളതിൽ ഭൂരിഭാഗവും 2017 മാർച്ചിന് മുൻപ് പുറത്തിറക്കിയിട്ടുള്ള 2000 രൂപ നോട്ടുകളാണ്. 2018-19 കാലത്ത് 2000 രൂപാ നോട്ടുകളുടെ അച്ചടി നിർത്തിവച്ചു. ഇത്തരമൊരു പശ്ചാത്തലത്തിൽ 2000 രൂപാ നോട്ടുകൾ അവ എന്തിനാണോ ആവിഷ്‌കരിച്ചത് ആ ലക്ഷ്യം പൂർത്തിയാക്കി എന്ന് വിലയിരുത്തിയതിനാലാണ് അവ പിൻവലിക്കുന്നതെന്ന് ആർബിഐ വിശദീകരിക്കുന്നു.