2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള മേയ് 19ലെ റിസർവ് ബാങ്കിന്റെ (ആർബിഐ) ഉത്തരവ് റദ്ദാക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്‌ട് സെക്‌ഷൻ 24 (2) പ്രകാരം ഏതെങ്കിലും മൂല്യമുള്ള ബാങ്ക് നോട്ടുകൾ ഇഷ്യൂ ചെയ്യാതിരിക്കാനോ നിർത്തലാക്കാനോ നിർദേശം നൽകാൻ ആർബിഐക്ക് സ്വതന്ത്ര അധികാരമില്ലെന്നും പ്രസ്തുത അധികാരം കേന്ദ്ര സർക്കാരിൽ മാത്രം നിക്ഷിപ്തമാണെന്നും രജനീഷ് ഭാസ്‌കർ ഗുപ്ത സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ആർബിഐയുടെ മേയ് 19ലെ ഉത്തരവോ സർക്കുലറോ 1934ലെ ആർബിഐ നിയമത്തിലെ സെക്‌ഷൻ 24 (2) പ്രകാരം കേന്ദ്ര സർക്കാർ 2000 രൂപ മൂല്യമുള്ള നോട്ട് പ്രചാരത്തിൽനിന്ന് പിൻവലിക്കാനുള്ള തീരുമാനമെടുത്തതായി പറയുന്നില്ല. മാത്രമല്ല, 2000 രൂപയുടെ മൂല്യമുള്ള നോട്ട് പ്രചാരത്തിൽനിന്ന് പിൻവലിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇതുവരെ ഒരു അറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല. 2000 രൂപ നോട്ടിന്റെ കാലാവധി 4-5 വർഷമാണെങ്കിൽ, 500, 200, 100, 50, 20, 5 എന്നിങ്ങനെയുള്ള മറ്റെല്ലാ നോട്ടുകള്‍ക്കും ഇതേ കാലാവധിയാകും ഉണ്ടാവുക. അങ്ങനെയെങ്കില്‍ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുക്കാതെ ഈ നോട്ടുകളും പിൻവലിച്ചേക്കാമെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.