കാട്ടുപോത്തിന്റെ ആക്രമണം തടയാൻ നടപടി എടുക്കാഞ്ഞത് ഇത്തരം സംഭവം സംസ്ഥാനത്ത് മുമ്പ് ഉണ്ടാകാത്തതു മൂലമെന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ വാദം തെറ്റെന്ന് കണക്കുകളും വനംവകുപ്പിന്റെ തന്നെ രേഖകളും വ്യക്തമാക്കുന്നു. 2016 ഫെബ്രുവരി ഒന്നു മുതൽ ഈ വർഷം മാർച്ച് 6 വരെ 20 സ്ഥലത്തെങ്കിലും കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായെന്നും ഇതിൽ 8 പേർ കൊല്ലപ്പെട്ടുവെന്നും 12 പേർക്ക് പരുക്കേറ്റെന്നും അനൗദ്യോഗിക കണക്കുകൾ പറയുന്നു. ഇതിൽത്തന്നെ 2021 ജൂൺ മുതൽ 2023 മാർച്ച് 31 വരെ 5 പേർ കൊല്ലപ്പെട്ടുവെന്നും, 11 പേർക്ക് പരുക്കേറ്റെന്നും വനം വകുപ്പിന്റെ ഔദ്യോഗിക രേഖകളിൽ തന്നെയുണ്ട്. മരിച്ച 8 പേരിൽ വനം വകുപ്പ് ഗൈഡും തോട്ടം തൊഴിലാളിയും ഇതര സംസ്ഥാന തൊഴിലാളി സ്ത്രീയും കർഷകനും ഉൾപ്പെടുന്നു. പരുക്കേറ്റവരിൽ 4 വനം വാച്ചർമാരും ഒരു ഫോറസ്റ്റ് ഓഫിസറും ഉണ്ട്. സ്വന്തം വകുപ്പിലുള്ളവർ തന്നെ കൊല്ലപ്പെട്ടിട്ടും ആക്രമണത്തിനിരയായിട്ടും മുമ്പ് ഇത്തരം സംഭവങ്ങളിൽ ഇല്ലെന്നു മന്ത്രി പറഞ്ഞത് വിചിത്രമാണ്.
തിരുവനന്തപുരം, ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ആക്രമണങ്ങൾ . ഇടുക്കിയിൽ മൂന്നും തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കണ്ണൂർ, എറണാകുളം ജില്ലകളിൽ ഒന്നു വീതവും മരണവുമുണ്ടായി.
7 വർഷത്തിനിടെ ഇടുക്കിയിലും തിരുവനന്തപുരത്തും 7 പേർക്ക് വീതം പരുക്കേറ്റു. ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്ത്, മൂന്നാർ കല്ലാർ എസ്റ്റേറ്റിനടുത്ത് സിങ്കുകുടി, വണ്ടിപ്പെരിയാർ, മറയൂർ മംഗളം പാറ, കാരയൂർ ചന്ദന റിസർവിൽ പടുമ്പി ഭാഗം, കോഴിക്കോട് ജില്ലയിലെ മക്കിയാട്, തിരുവനനന്തപുരം പാലോട് പനയമുട്ടം, പാലോട് ഇടിഞ്ഞാർ, വിതുര മണലി, കോട്ടയം കോരുത്തോട് തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണങ്ങളിൽ പരുക്ക്. കഴിഞ്ഞ 19 ന് കോട്ടയം എരുമേലിയിലും കൊല്ലം ആയൂരിലും ഒരേ ദിവസം കാട്ടുപോത്ത് ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടതാണ് ഈ പട്ടികയിൽ ഒടുവിലത്തേത്.