മെക്സിക്കോ സിറ്റി: ലോകത്തിലെ ഏറ്റവും അപകടകാരികളിലൊന്നായ മെക്സിക്കോയിലെ പോപ്പക്കാറ്റപ്പെറ്റൽ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. ചൊവ്വാഴ്ച മുതല്‍ വലിയ തോതില്‍ ചാരവും പുകയും ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ദശലക്ഷണക്കിന് ആളുകളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
ഒഴിപ്പിക്കല്‍ ആവശ്യമെങ്കില്‍ പ്രദേശത്ത് മെക്‌സിക്കോ 7,000 സൈനികരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. പര്‍വതത്തിന്‍റെ 60 മൈലിനുള്ളിൽ 25 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. പൊതുജനങ്ങള്‍ ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് മെക്സിക്കൻ നാഷണൽ സിവിൽ പ്രൊട്ടക്ഷൻ കോർഡിനേഷൻ ഏജൻസി (CNPC) ആവശ്യപ്പെട്ടു. സൈന്യം തെരുവുകളില്‍ പട്രോളിംഗ് നടത്തുന്നുണ്ട്.
മെക്സിക്കോ സിറ്റിയിൽ നിന്ന് 70 കിലോമീറ്റർ (45 മൈൽ) തെക്കുകിഴക്കായിട്ടാണ് 5,425 മീറ്റർ (17,797 അടി) ഉയരമുള്ള പോപ്പക്കാറ്റപ്പെറ്റൽ സ്ഥിതി ചെയ്യുന്നത്. എൽ പോപ്പോ എന്ന പേരിലാണ് ഈ അഗ്നിപര്‍വതം അറിയപ്പെടുന്നത്. 1000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അഗ്നിപര്‍വതം അവസാനമായി പൊട്ടിത്തെറിച്ചത്. 1347-നും 1927-നും ഇടയ്‌ക്ക് ഏതാണ്ട് 16 തവണ പൊട്ടിയൊലിച്ചിട്ടുണ്ട്. എങ്കിലും ഇതൊന്നും തന്നെ കാര്യമായ സ്‌ഫോടനങ്ങളല്ലായിരുന്നു. 1994 മുതല്‍ പോപ്പോ ഇടയ്ക്കിടെ പൊട്ടിത്തെറിയുടെ സൂചനകള്‍ നല്‍കിയിരുന്നു. 2000ത്തിലുണ്ടായ പൊട്ടിത്തെറിയില്‍ സമീപ പ്രദേശങ്ങളിൽ നിന്ന് 50,000 പേരെ ഒഴിപ്പിച്ചിരുന്നു