ബില്ലുകൾ അനുമതി കിട്ടാതെ കിടക്കുന്നത് വിസ്മരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലതിൽ അനിശ്ചിതമായി കാലതാമസമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ഉദ്‌ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള നിയമസഭയുടെ നിയമനിർമാണ സംഭാവനകൾക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. ഇവിടെ പാസാക്കിയ പല നിയമങ്ങളും സംസ്ഥാനത്തിന്റെ സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക മണ്ഡലങ്ങളിലും ജനജീവിതത്തിലും ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും നിയമങ്ങൾ നിർമിച്ചിട്ടുണ്ട്.
ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി വിഭാവനംചെയ്ത ഇന്ത്യൻ ജനാധിപത്യത്തിന് നാല് തൂണാണുള്ളത്. അവയുടെ അധികാരങ്ങളിൽ പരസ്പര നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അവയെ അവഗണിച്ചുകൊണ്ട് ഒരു ശാഖ മറ്റൊന്നിൽ കൈകടത്തുന്നുവെന്ന പരാതി ശക്തമാണ്. ആ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.