കോഴിക്കോട്∙ സംസ്ഥാനത്ത് വ്യാപകമായി മഴ. മലയോര മേഖലയിലാണ് ശക്തമായ മഴ ലഭിച്ചത്. ഇടിമിന്നലും ശക്തമായ കാറ്റും പലസ്ഥലത്തും ഉണ്ടായി. കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴയെത്തുടര്‍ന്ന് നാശനഷ്ടമുണ്ടായി.
കോട്ടൂർ പഞ്ചായത്തിലെ പൂനത്ത് പ്രദേശത്ത് വ്യാപക നാശം. കാരിപാറ മീത്തൽ ഷാജുവിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനു മുകളിൽ മരം വീണു. തെങ്ങ് മുറിഞ്ഞ് വീണ് ചേരിത്തൊടി വയലിൽ ഇമ്പിച്ചി മൊയ്തിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തകർന്നു. തെങ്ങ് വീണ് മൊട്ടൻ തറോൽ സജീവന്റെ വീടിനു കേടുപാടുണ്ടായി.
തിരുവമ്പാടി പുന്നയ്ക്കലിൽ താൽകാലിക പാലം ഒലിച്ചുപോയി. കുറ്റ്യാടി, തൊട്ടില്‍പ്പാലം മേഖലയില്‍ കാറ്റിലും മഴയിലും വ്യാപക നഷ്ടം. കാവിലുംപാറ പഞ്ചായത്തില്‍ മരംവീണ് മൂന്നുവീടുകള്‍ പൂര്‍ണമായി തകര്‍ന്നു. അഞ്ചുവീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. മലയോരത്തേക്കുള്ള മിക്ക റൂട്ടുകളിലും ഗതാഗത തടസം നേരിടുന്നുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. താമരശ്ശേരി കൂടത്തായി പാലത്തില്‍ മഴയത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി അപകടത്തില്‍പ്പെട്ടു. പതങ്കയത്ത് മലവെള്ളപ്പാച്ചിലിൽ പുഴയിൽ കുടുങ്ങിയ രണ്ട് പേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.തിരുവനന്തപുരം നഗരത്തിലും ശക്തമായ മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.