സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത (ഡിഎ) കുടിശികയുടെ എണ്ണത്തിൽ മുന്നിൽ കേരളം. മറ്റു മിക്ക സംസ്ഥാനങ്ങളും കഴിഞ്ഞ വർഷം വരെയുള്ള കുടിശിക കൊടുത്തു തീർത്തപ്പോൾ കേരളം നൽകാനുള്ളത് കഴിഞ്ഞ രണ്ടര വർഷത്തെ 5 ഗഡുക്കൾ. ക്ഷാമബത്ത അനുവദിക്കാത്തതു കാരണം അടിസ്ഥാന ശമ്പളത്തിന്റെ 15% തുകയാണ് ഓരോ മാസവും സർക്കാർ ജീവനക്കാർക്കു നഷ്ടപ്പെടുന്നത്. അടുത്ത ശമ്പള പരിഷ്കരണം വരെ ഗഡുക്കൾ പിടിച്ചുവച്ചാൽ ഡിഎ കുടിശിക പിന്നൊരിക്കലും ജീവനക്കാർക്കു ലഭിക്കില്ല. മറിച്ച് ഘട്ടംഘട്ടമായെങ്കിലും ഗഡുക്കൾ അനുവദിച്ചാൽ ശമ്പളം വർധിക്കുകയും കുടിശിക പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിച്ചു കിട്ടുകയും ചെയ്യും. തമിഴ്നാട് മുഴുവൻ കുടിശികയും കഴിഞ്ഞ ദിവസം അനുവദിച്ചു ഡിഎ കേന്ദ്ര നിരക്കിനു തുല്യമാക്കിയിരുന്നു.
രാജസ്ഥാൻ, കർണാടക, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾ 2022 ജൂലൈ വരെയുള്ള കുടിശിക തീർത്തു. ആന്ധ്രയും തെലങ്കാനയും 2022 ജനുവരി വരെയുള്ള ഡിഎ നൽകി. ബംഗാൾ കഴിഞ്ഞ മാർച്ച് 1 വരെയുള്ള ഗഡു അനുവദിച്ചു. ത്രിപുര കഴിഞ്ഞ ഡിസംബർ വരെയുള്ള ഡിഎ നൽകി. കേരളത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 7% ഡിഎ ആണ് ഇപ്പോൾ ലഭിക്കുന്നത്.
കിട്ടാനുള്ള 15% കൂടി അനുവദിച്ചാൽ അടിസ്ഥാന ശമ്പളത്തിന്റെ 22 ശതമാനമായി ഡിഎ ഉയരും. വരുന്ന ജൂലൈയിൽ വീണ്ടും 4% ഡിഎ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കും. അപ്പോൾ കേരളത്തിന്റെ കുടിശിക 19 ശതമാനമായി ഉയരും.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപെങ്കിലും സംസ്ഥാന സർക്കാർ ഒന്നോ രണ്ടോ ഗഡുക്കൾ അനുവദിക്കുമെന്ന പ്രതീക്ഷയിലാണു സർക്കാർ ജീവനക്കാർ. എന്നാൽ, ശമ്പളം പോലും കൃത്യമായി നൽകാൻ പാടുപെടുമ്പോൾ ഡിഎയുടെ കാര്യം ചർച്ചയ്ക്കു പോലും എടുക്കാൻ കഴിയില്ലെന്നാണു ധനവകുപ്പ് വൃത്തങ്ങൾ പറയുന്നത്.