കൽപ്പറ്റ :കനത്ത മഴയിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ തെങ്ങു വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. കാട്ടിക്കുളം സ്വദേശി നന്ദു (19) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് വയനാട്ടിലെ കൽപ്പറ്റ പുള്ളിയാർമലയിലായിരുന്നു അപകടം. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആയിരുന്നു നന്ദുവിന്റെ മരണം
ഐടിഐ വിദ്യാർത്ഥിയാണ് കാട്ടിക്കുളം സ്വദേശി നന്ദു. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് തെങ്ങ് മറിഞ്ഞു വീണത്. നന്ദുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്.
ഇന്നലെ ഉച്ചയ്ക്കുശേഷം വയനാട് കനത്ത മഴയാണ് പെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വ്യാപക നാശമാണ് പലയിടങ്ങളിലും ഉണ്ടായത്. വൻതോതിൽ കൃഷി നശിക്കുകയും കെട്ടിടങ്ങൾക്ക് തകരാർ സംഭവിക്കുകയും ചെയ്തിരുന്നു.