27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • വിവാഹം ഓൺലൈനായി നടത്താം; ഇടക്കാല ഉത്തരവ് അന്തിമമാക്കി ഹൈക്കോടതി
Kerala

വിവാഹം ഓൺലൈനായി നടത്താം; ഇടക്കാല ഉത്തരവ് അന്തിമമാക്കി ഹൈക്കോടതി

സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം ഓൺലൈൻ വഴി രജിസ്റ്റ‍ർ ചെയ്യാമെന്ന് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഓൺലൈനായി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തണമെന്ന വധൂവരന്മാരുടെ ആവശ്യം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കി 2021 സെപ്റ്റംബർ ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവ് അന്തിമമാക്കിയാണ് ഹൈക്കോടതി ഉത്തരവ്.
ഓൺലൈൻ വിവാഹം രജിസ്റ്റർ ചെയ്യാൻ ഇടക്കാല ഉത്തരവിൽ നൽകിയ മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും കോടതി നിർദേശിച്ചു. 2000-ൽ നിലവിൽവന്ന ഇൻഫർമേഷൻ ടെക്‌നോളജി നിയമം കണക്കിലെടുത്തു കൊണ്ടായിരിക്കണം സ്‌പെഷ്യൽ മാരേജ് ആക്ടിനെ സമീപിക്കേണ്ടതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഐടി നിയമത്തിലെ വകുപ്പ് ആറ് ഇലക്‌ട്രോണിക് രേഖകൾ ഉപയോഗിക്കുന്നത് അംഗീകരിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഓൺലൈൻ വിവാഹം രജിസ്റ്റർ ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ ധന്യ മാർട്ടിൻ നൽകിയ ഹർജിയിൽ ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ പ്രശ്നമില്ലെന്ന് 2021ൽ ജസ്റ്റിസ് പി ബി സുരേഷ് വ്യക്തമാക്കിയിരുന്നു. എന്നാൽ സമാന ഹർജികൾ മറ്റൊരു ബെഞ്ച് നിരസിച്ചതിനെത്തുടർന്നാണ് ഈ ഹ‍‍ർജി ഡിവിഷൻ ബെഞ്ചിൻറെ പരിഗണനക്ക് വിട്ടത്. ഹർജിയിൽ വധൂവരന്മാർ ഓൺലൈനിൽ ഹാജരായാൽ വിവാഹം രജിസ്റ്റർ ചെയ്തുനൽകാൻ വിവാഹ രജിസ്ട്രേഷൻ ഓഫിസർക്ക് ഇടക്കാല ഉത്തരവിലൂടെ ഡിവിഷൻ ബെഞ്ച് ഇടക്കാല നിർദേശം നൽകുകയായിരുന്നു.
ഈ ഉത്തരവാണ് അന്തിമമാക്കിയത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം കല്യാണം കഴിക്കാൻ വധൂവരന്മാർ മാരേജ് ഓഫീസർ മുമ്പാകെ ഹാജരാകണമെന്നായിരുന്നു വ്യവസ്ഥ. കൊവിഡ് വ്യാപകമായതോടെ ഇതിൽ ഇളവുതേടി ഒട്ടേറെ ഹർജികൾ ഹൈക്കോടതിയിലെത്തിയിരുന്നു. ഇതിന് തുടർച്ചയായാണ് 2021-ൽ ഈ വ്യവസ്ഥയിൽ ഇളവുനൽകി ഓൺലൈൻ വഴി വിവാഹം നടത്താൻ അനുമതി നൽകിയത്.
ഓൺലൈൻ വഴിയുള്ള വിവാഹത്തിന്റെ സാക്ഷികൾ മാരേജ് ഓഫീസർ മുമ്പാകെ നേരിട്ട് ഹാജരാകണം. ഓൺലൈനിൽ ഹാജരാകുന്ന വധൂവരന്മാരെ സാക്ഷികൾ തിരിച്ചറിയണം. വധൂവരന്മാരെ തിരിച്ചറിയാൻ പാസ്പോർട്ടിന്റെയോ മറ്റ് തിരിച്ചറിയൽ രേഖയുടെയോ പകർപ്പ് ഓഫീസർക്ക് നൽകണം. പവർ ഓഫ് അറ്റോർണിയുള്ളവർ ഇവർക്കുവേണ്ടി ഒപ്പുവെക്കണം. വിവാഹ തീയതിയും സമയവും മാരേജ് ഓഫീസർ തീരുമാനിച്ച് നേരത്തേ അറിയിക്കണം. ഏത്‌ ഓൺലൈൻ പ്ളാറ്റ്ഫോം വേണമെന്ന് ഓഫീസർക്ക് തീരുമാനിക്കാവുന്നതാണ്. വിവാഹം നടത്തിക്കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് നിയമപ്രകാരം നൽകണം എന്നിവയാണ് ഓൺലൈൻ വിവാഹ രജിസ്ട്രേഷന് കോടതി മുന്നോട്ട് വെക്കുന്നത്.

Related posts

സംസ്ഥാനത്തെ റോഡുകൾ ഡിസൈൻഡ് റോഡുകളാക്കുക എന്നതാണ് ലക്ഷ്യം: മന്ത്രി റിയാസ്

Aswathi Kottiyoor

പാലപ്പുഴയിൽ അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം

Aswathi Kottiyoor

സംസ്ഥാനത്ത്‌ ഇ-വാഹനങ്ങളുടെ ഉപയോഗം 455 ശതമാനം വർധിച്ചു: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox