പ്രതിസന്ധികളെല്ലാം അതിജീവിച്ച് സംസ്ഥാനത്ത് ദേശീയ, മലയോര, തീരദേശ ഹൈവേകളുടെ നിർമാണം അതിവേഗം മുന്നേറുകയാണ്. 2025 ഓടു കൂടി ചിരകാല സ്വപ്നമായ കാസർകോട്–-തിരുവനന്തപുരം ദേശീയപാത പൂർത്തിയാകും. ദേശീയപാതയ്‌ക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ച സംസ്ഥാനവും കേരളമാണ്. ദേശീയപാത 66 ന്റെ സ്ഥലം എറ്റെടുപ്പിന്റെ 25 ശതമാനം തുകയും വഹിച്ചത് സംസ്ഥാന സർക്കാരാണ്. ഇത് കേന്ദ്രസർക്കാർ പാർലമെന്റിൽ സമ്മതിക്കുകയും ചെയ്‌തു. ഇതുവരെ സംസ്ഥാന വിഹിതമായി കൈമാറിയത് 5580.73 കോടി രൂപയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച പ്രവൃത്തി ഈ സർക്കാരിന്റെ കാലത്ത് പൂർണമായും ട്രാക്കിലായി.
തീരദേശ ഹൈവേ
ഭൂമി വിട്ടുനൽകുന്നവർക്ക് സമഗ്ര പുനരധിവാസ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചതോടെ തീരദേശ ഹൈവേ പദ്ധതി അതിവേഗമായി. എല്ലാ ജില്ലയിലും ഭൂമിയേറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്. 52 സ്ട്രെച്ചിൽ 623 കിലോമീറ്റർ ദൈർഘ്യത്തിൽ ഒമ്പത് ജില്ലയിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. 537 കിലോമീറ്റർ പ്രവൃത്തി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നത്. ഇതിൽ 200 കിലോമീറ്റർ ദൂരത്തിൽ അതിർത്തി കല്ല് സ്ഥാപിച്ചു. 24 സ്ട്രെച്ചിലായി 415 കിലോമീറ്റർ ദൂരം ഭൂമി ഏറ്റെടുക്കാൻ സാമ്പത്തിക അനുമതിയായി. മൂന്ന് സ്ട്രെച്ചിൽ സ്ഥലം ഏറ്റെടുക്കലിനായി 139.9 കോടി രൂപ അനുവദിച്ചു. 35 സ്ട്രെച്ചിന്റെ ഡിപിആർ ആകുന്നു.
മലയോര ഹെെവേ
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 54 റീച്ചിൽ 804.49 കി.മീ റോഡിന്റെ പ്രവൃത്തിയാണ് മലയോര ഹൈവേയിൽ പൂർത്തിയാക്കേണ്ടത് . ഇതിൽ മൂന്ന് റീച്ചിന് ഒഴികെ സാമ്പത്തിക അനുമതി ലഭ്യമായി. 467.03 കിലോ മീറ്റർ മലയോരപാതയ്‌ക്കും സാങ്കേതിക അനുമതിയായി. 351. 97 കിലോമീറ്ററിന്റെ (18 റീച്ച് ) നിർമാണം അതിവേഗമാണ്. 93 കിലോമീറ്ററിന്റെ (4 റീച്ച്) നിർമാണം പൂർത്തിയായി. ആലപ്പുഴ ഒഴികെ 13 ജില്ലയിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. നന്ദാരപ്പടവ് നിന്ന് തുടങ്ങി പാറശാലയിൽ അവസാനിക്കും.