ആലപ്പുഴ∙ വൈദ്യുതാഘാതമേറ്റും കെഎസ്ഇബിയുമായി ബന്ധപ്പെട്ടു മറ്റ് അപകടങ്ങൾ വഴിയും ജനങ്ങൾക്കു ജീവഹാനി സംഭവിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കെഎസ്ഇബി വിജിലൻസ് പരിശോധിക്കും. അന്വേഷണം എങ്ങനെയെന്നതു സംബന്ധിച്ചു ബോർഡ് ഉടൻ തീരുമാനമെടുക്കും. സംസ്ഥാനത്തൊട്ടാകെ 2022 ഒക്ടോബർ മുതൽ ഈ വർഷം ജനുവരി വരെയുള്ള വൈദ്യുത അപകടങ്ങളാണു പരിശോധിക്കുന്നത്.ഈ കാലയളവിൽ 24 പേർക്കാണു സംസ്ഥാനത്താകെ വൈദ്യുത അപകടങ്ങളിൽ ജീവൻ പൊലിഞ്ഞത്. 18 സാധാരണക്കാർക്കും 3 കെഎസ്ഇബി സ്ഥിരം ജീവനക്കാർക്കും 3 കരാർ ജീവനക്കാർക്കുമാണു ജീവൻ നഷ്ടമായത്. 30 സാധാരണക്കാർക്കും 22 സ്ഥിരം ജീവനക്കാർക്കും 16 കരാർ ജീവനക്കാർക്കും പരുക്കേറ്റു. ജോലിക്കിടെ വൈദ്യുതാഘാതമേറ്റും വൈദ്യുതത്തൂണുകളിൽ നിന്നു വീണുമാണ് അപകടങ്ങളുണ്ടായത്.
നിലത്തേക്കു പൊട്ടിവീണ വൈദ്യുതി ലൈനുകളിൽ നിന്നു വൈദ്യുതാഘാതമേറ്റും ഇരുമ്പു കമ്പികൾ ലൈനിൽ തട്ടിയും അനധികൃത നിർമാണം, മീൻപിടിത്തം തുടങ്ങിയവയ്ക്കിടയിലും ആത്മഹത്യാ ശ്രമവുമാണ് പൊതുജനങ്ങൾക്ക് അപകടമുണ്ടാകാനുള്ള കാരണം. കെഎസ്ഇബി ചീഫ് വിജിലൻസ് ഓഫിസറാണ് അന്വേഷണം നടത്തുക. ജനങ്ങളുടെയോ കെഎസ്ഇബി ജീവനക്കാരുടെയോ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ അപകടങ്ങൾക്കു കാരണമെന്നാണു പ്രധാനമായും പരിശോധിക്കുന്നത്.