സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറി ഒഴികെ എല്ലാ ഉദ്യോഗസ്ഥർക്കും ബയോമെട്രിക് പഞ്ചിങ് നിർബന്ധമാക്കി വീണ്ടും സർക്കുലർ. പഞ്ചിങ് കർശനമായി നടപ്പാക്കാൻ അടിക്കടി ഉത്തരവുകളിറക്കിയിട്ടും ചില ഓഫിസുകളിൽ ഇപ്പോഴും കാര്യങ്ങൾ പഴയപടി തന്നെ. സെക്രട്ടേറിയറ്റിന്റെ സമയക്രമവും അനുവദനീയമായ അവധികളും ഓർമപ്പെടുത്തിക്കൊണ്ടുള്ള പുതിയ സർക്കുലറിൽ സാങ്കേതിക തടസ്സങ്ങളുള്ളപ്പോൾ പഞ്ചിങ് രേഖപ്പെടുത്തേണ്ടതില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിർദേശങ്ങൾ
സെക്രട്ടേറിയറ്റിന്റെ പ്രവൃത്തി സമയം രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെ. രാവിലെ 10.15 മുതൽ ഉച്ചയ്ക്ക് 1.15 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5.15 വരെയും ആണ് അര ദിവസമായി കണക്കാക്കുക.
∙ ഓഫിസിൽ വരുമ്പോഴും പോകുമ്പോഴും പഞ്ച് ചെയ്യണം. ഓരോ ദിവസത്തെയും ആദ്യത്തെയും അവസാനത്തെയും പഞ്ചിങ് ആണ് ഹാജരിനായി കണക്കിലെടുക്കുക.
∙ പൂർണ സമയം പുറത്ത് ഡ്യൂട്ടി ചെയ്യുന്നവർ പഞ്ച് ചെയ്യാൻ പാടില്ല. ദിവസ വേതനക്കാരും കരാർ, താൽക്കാലിക ജീവനക്കാരും പഞ്ച് ചെയ്യേണ്ട. ഉച്ചയ്ക്കു മുൻപു മാത്രം പുറത്തു ഡ്യൂട്ടി ചെയ്യേണ്ടവർ ഉച്ചയ്ക്കു 2നു മുൻപ് പഞ്ച് ഇൻ ചെയ്യണം.
∙ ഒരു മാസം 300 മിനിറ്റ് വരെ വൈകുന്നതിനും നേരത്തേ പോകുന്നതും ഗ്രേസ് ടൈം ലഭിക്കും. ഇതിൽ നിന്ന് ഒരു ദിവസം പരമാവധി ഒരു മണിക്കൂർ മാത്രമേ ഉപയോഗിക്കാവൂ. രാവിലെ 10.15നും 11.15നും വൈകിട്ട് 4.15നും 5.15നും ഇടയിലുള്ള സമയമാണ് ഗ്രേസ് ടൈമിന് അനുവദിച്ചിട്ടുള്ളത്.
∙ ആവശ്യത്തിനു ഗ്രേസ് ടൈം അക്കൗണ്ടിൽ ഇല്ലാത്തവർ രാവിലെ 11.15നും ഉച്ചയ്ക്കു 2നും ഇടയിൽ പഞ്ച് ഇൻ ചെയ്ത് വൈകിട്ട് 5.15നു ശേഷം പഞ്ച് ഒൗട്ട് ചെയ്താൽ അര ദിവസത്തെ അവധി നൽകണം. രാവിലെ 10.15നു മുൻപ് പഞ്ച് ഇൻ ചെയ്ത ശേഷം ഉച്ചയ്ക്ക് 1.15നും വൈകിട്ട് 4.15നും ഇടയിൽ പഞ്ച് ഒൗട്ട് ചെയ്താലും അര ദിവസത്തെ അവധിയായി കണക്കാക്കാം.
∙ മാസത്തിൽ 10 മണിക്കൂർ അധികസമയം ജോലി ചെയ്യുന്നവർക്ക് ഒരു ദിവസം നഷ്ടപരിഹാര അവധി നൽകാം. അർധ വേതനാവധി (ഹാഫ് പേ ലീവ്), പരിവർത്തിതാവധി (കമ്യൂട്ടഡ് ലീവ്), ആർജിതാവധി (ഏൺഡ് ലീവ്) എന്നിവ അക്കൗണ്ടിലെ ലഭ്യതയ്ക്കനുസരിച്ചായിരിക്കും.
∙ കോംപൻസേറ്ററി ഓഫിനോടു ചേർത്ത് ആകസ്മികാവധി മാത്രമേ അനുവദിക്കൂ. അർധ വേതനാവധി, പരിവർത്തിതാവധി, ആർജിതാവധി എന്നിവയ്ക്കൊപ്പം ആകസ്മികാവധിക്ക് അപേക്ഷിക്കാൻ പാടില്ല.