ന്യൂഡൽഹി∙ എലത്തൂർ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ വീട്ടിലുൾപ്പെടെ ഒൻപത് ഇടത്ത് എൻഐഎ പരിശോധന നടത്തി. ഡൽഹി ഷഹീൻബാഗിലാണ് റെയ്ഡ് നടന്നത്. ഷാരൂഖ് സെയ്ഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ആരെയും കസ്റ്റഡിയിൽ എടുത്തതായി വിവരമില്ല.
എൻഐഎ കൊച്ചി യൂണിറ്റിലെ രണ്ടു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പുലർച്ചെ അഞ്ച് മണിക്ക് ഷഹീൻബാഗിലെത്തിയ സംഘം 11 മണിവരെ പരിശോധന തുടർന്നു. ഷാരൂഖ് സെയ്ഫിയുടെ വീടിനുപുറമെ ഒരു സുഹൃത്തിന്റെ വീട്, രണ്ടു കടകൾ തുടങ്ങിയ സ്ഥലങ്ങൾ റെയ്ഡ് ചെയ്തു.
ഏപ്രിൽ രണ്ടിനായിരുന്നു എലത്തൂരിൽ ട്രെയിനിൽ തീവയ്പ്പുണ്ടായത്. കേരള പൊലീസ് യുഎപിഎ ചുമത്തിയതിനുപിന്നാലെ കേസ് എൻഐഎ ഏറ്റെടുത്തിരുന്നു.