കൂട്ടുപുഴ: പ്രാഥമിക സൗകര്യങ്ങൾ ഒന്നുമില്ലാതെ കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിലെ പോലീസ് എയ്ഡ്പോസ്റ്റ്. ഇരിട്ടി ഡിവൈഎസ്പി യുടെ കീഴിലുള്ള ഇരട്ടി കരികോട്ടക്കരി, ആറളം, ഉളിക്കൽ, ഇരിക്കൂർ സ്റ്റേഷനുകളിലെ 5 പോലീസുകാർ 24 മണിക്കൂർ മാറിമാറി ജോലി ചെയ്യേണ്ടിവരുന്ന പോലീസ് എഡ് പോസ്റ്റിന്റെ ദുരവസ്ഥയാണിത്. കഴിഞ്ഞ ദിവസമാണ് 21 ലക്ഷം രൂപ മുടക്കിൽ എക്സൈസിന് പുതിയ കണ്ടെയ്നർ ഓഫീസ് കൂട്ടുപുഴ അതിർത്തിയിൽ എത്തിയത്. ആർടിഒ യ്ക്കും അതിർത്തിയിൽ പുതിയ ഓഫീസ് ലഭിച്ചെങ്കിലും പോലീസിന്റെ ദുരവസ്ഥയ്ക്ക് യാതൊരു പരിഹാരവുമില്ല.
ലയൺസ് ക്ലബ്ബ് നിർമ്മിച്ചുകൊടുത്ത ചെറിയ എയ്ഡ്പോസ്റ്റ് ബാനറുകൾ കൊണ്ട് മറച്ചാണ് പോലീസ് 24 മണിക്കൂർ ജോലി നോക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പോലീസ് എയ്ഡ് പോസ്റ്റിൽ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും മതിയായ വിശ്രമ സൗകര്യങ്ങളും വെള്ളവും വെളിച്ചവും കരന്റുമില്ലാതെ പോലീസുകാർ കൊടും ചൂടിൽ വെന്തുരുകുന്നത് കേരളത്തിന്റെ പോലീസ് സേനക്ക് തന്നെ നാണക്കേടാണ് . പോലീസിന്റെ ശോചനിയാവസ്‌ഥ പരിഹരിക്കാൻ അധികാരികൾ ഇനിയും വൈകരുത്.