താനൂർ∙ ഒട്ടുമ്പുറം തൂവലില്‍ തലകീഴായി മറിഞ്ഞ ബോട്ടില്‍നിന്ന് രക്ഷപ്പെട്ടുവെന്നത് ഷഫീഖിന് ഇനിയും വിശ്വസിക്കാനായിട്ടില്ല. പുഴയിലേക്ക് അരക്കിലോമീറ്റര്‍ നീങ്ങിയപ്പോള്‍ തന്നെ ബോട്ട് ഇടതുവശത്തേക്ക് ചരിഞ്ഞുവെന്നും പിന്നാലെ മറിഞ്ഞുവെന്നും രക്ഷപെട്ട ഷഫീഖ് മനോരമ ന്യൂസിനോട് പറഞ്ഞു. പത്തുമിനിറ്റോളം കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ബോട്ടിലേക്ക് എത്താനായതെന്നും ഇയാള്‍ വെളിപ്പെടുത്തി.
ബോട്ടിലുണ്ടായിരുന്ന മറ്റൊരാൾ പറഞ്ഞത് ഇങ്ങനെ: രണ്ടുനില ബോട്ട് ആയിരുന്നു. 40 മുതൽ 50 വരെ ആളുകൾ ഉണ്ടായിരുന്നു. ബോട്ട് ഇടത്തേക്കു ചെരിഞ്ഞു, പുഴയുടെ നടുവിൽ വച്ചായിരുന്നു. ചെരിഞ്ഞപ്പോൾ മുകളിലുണ്ടായിരുന്ന ആരൊക്കെയോ വെള്ളത്തിലേക്കു വീണു. ബാക്കിയുള്ളവർ താഴേക്ക് ഇറങ്ങി. പെട്ടെന്നു ബോട്ട് മുങ്ങി, താണും പൊങ്ങിയും കിടന്നു. ബോട്ടിന്റെ വക്കുകളിൽ പിടിച്ചു ഞങ്ങൾ കുറേപ്പേർ കിടന്നു. കൂട്ട നിലവിളി ഉയർന്നു. കുട്ടികളെ ചിലർ തോളിൽ എടുത്തുവെച്ച് വെള്ളത്തിനു മുകളിൽ അവരുടെ തല ഉയർന്നുനിൽക്കാൻ ശ്രദ്ധിച്ചിരുന്നു.
അതേസമയം, ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരില്‍ ഏഴു കുട്ടികളുണ്ട്. ഒന്‍പതുപേര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളജില്‍ പുരോഗമിക്കുകയാണ്. തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നായി കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ താനൂരിലേക്ക് നിയോഗിച്ചിട്ടുണ്ട്.