ബംഗാൾ ഉൾക്കടലിൽ നാലുദിവസം മുൻപ് രൂപംകൊണ്ട ചക്രവാതം അടുത്തദിവസം ശക്തമായ ചുഴലിയായി മാറുകയാണെങ്കിലും കേരളത്തെ അത് സാരമായി ബാധിക്കില്ലെന്നു നിരീക്ഷണം. പെട്ടന്നൊരു മാറ്റമുണ്ടായാൽ മഴയുടെ ഗതിയും മാറും. ചുഴലിയുടെ സ്വാധീനത്തിൽ കേരളത്തിൽ അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയുണ്ടാകുമെന്നാണ് കലാവസ്ഥ കേന്ദ്ര (ഐഎംഡി)ത്തിന്റെ അറിയിപ്പ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് സൂചന.
കാറ്റും മിന്നൽ, ചുഴലിപോലുള്ള പ്രതിഭാസവും ഉണ്ടാകാനുള്ള സാധ്യതയും വിവിധ ഏജൻസികളിലെ കലാവസ്ഥ ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. വേനൽമഴ ഏറെ കുറവുള്ള വടക്കൻ ജില്ലകളിലും അടുത്ത ദിവസം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ബംഗാൾ ഉൾക്കടലിനും തെക്കൻ ആൻഡമാൻ കടലിനു മുകളിലുമാണ് ചുഴലിക്കു മുൻപുള്ള ന്യൂനമർദ്ദം ശക്തമായിരിക്കുന്നത്. മ്യാൻമറിന്റെ ഭാഗത്തേക്കാണ് നിലവിൽ ചുഴലിയുടെ പാത കാണിക്കുന്നത്. അടുത്തദിവസം അത് അതിശക്തമായ ചുഴലിയായി മാറുമെങ്കിലും അധികദിവസം നീണ്ടുനിൽക്കാൻ സാധ്യതയില്ലെന്നാണ് കൊച്ചി സർവകലാശാല റഡാർ റിസർച്ച് കേന്ദ്രം കലാവസ്ഥ ശാസ്ത്രജ്ഞൻ എം.ജി.മനോജിന്റെ നിരീക്ഷണം. അതിന്റെ ശക്തിയിൽ ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര ഉൾപ്പെടെ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്തേക്കും.
ചുഴലിയുടെ സ്വാധീനത്തിലുണ്ടാകുന്ന മഴയ്ക്കു ശേഷം മഴയില്ലാത്ത ദിവസങ്ങൾക്കുളള സാധ്യതയും നിരീക്ഷിക്കുന്നു
ചുഴലിയുടെ സ്വാധീനത്തിലുണ്ടാകുന്ന മഴയ്ക്കു ശേഷം മഴയില്ലാത്ത ദിവസങ്ങൾക്കുളള സാധ്യതയും നിരീക്ഷിക്കുന്നുണ്ട്. കാലവർഷക്കാറ്റിനെ ചുഴലി സ്വാധീനിക്കാനുളള സാധ്യതയും ഒരു വിഭാഗം കാലാവസ്ഥ വിദഗ്ധർ കാണുന്നു. വേനൽമഴ സീസൺ 30ന് അവസാനിക്കുമെന്നിരിക്കേ, സംസ്ഥാനത്ത് ഇതുവരെ നല്ല മഴ ലഭിച്ചതായാണ് കണക്ക്. വേനൽമഴയിൽ ശരാശരി 8 ശതമാനത്തിന്റെ കുറവാണുള്ളത്. എന്നാൽ, വടക്കൻ ജില്ലകളിൽ മഴ വളരെ കുറവാണെന്നാണ് ഐഎംഡിയുടെ കണക്ക്. കണ്ണൂരിൽ 88%, കോഴിക്കോട് 80%, കാസർകോട് 82 % ശതമാനവുമാണ് മഴക്കുറവ്.
ഇതേസമയം, കോട്ടയം ജില്ലയിൽ ഈ സീസണണിൽ ഇതുവരെ ലഭിക്കേണ്ടതിനെക്കാൾ 33 ശതമാനത്തിലധികം മഴ ലഭിച്ചു. ഇടുക്കിയിൽ 21 ശതമാനമാണ് കൂടുതൽ. വയനാട്, പാലക്കാട് ജില്ലകളിലും സാധാരണ പോലെ മഴ ലഭിച്ചു. വടക്കൻ ജില്ലകളിലെ മഴക്കുറവ് വരാൻപോകുന്ന ചുഴലിക്കൊപ്പമുളള മഴയിൽ നികത്തപ്പെടുമെന്നാണ് കണക്കുകൂട്ടൽ.