ആഭ്യന്തര സംഘർഷം തുടരുന്ന സുഡാനിൽ നിന്ന് 135 ഇന്ത്യൻ പ്രവാസികളെകൂടി സൗദി അറേബ്യയിലെ ജിദ്ദയിലെത്തിച്ചു. പോർട്ട് സുഡാനിൽ നിന്നുള്ളവരെയാണ് തിരികെ എത്തിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘ഓപറേഷൻ കാവേരി’ ദൗത്യത്തിന്റെ ഭാഗമായുള്ള 22മത്തെ ബാച്ചാണ് ഇന്ന് ജിദ്ദയിലെത്തിയത്. ഇതോടെ ജിദ്ദയിലെത്തിച്ചവരുടെ എണ്ണം 3,635 ആയി. ബുധനാഴ്ച 253 ഇന്ത്യക്കാരെ വ്യോമസേന വിമാനങ്ങളിൽ ജിദ്ദയിൽ എത്തിച്ചിരുന്നു.
ജിദ്ദയിൽ എത്തിയവരിൽ 3,300 പേരെ ഇതുവരെ ഇന്ത്യയിലെത്തിച്ചു. രണ്ട് വിമാനങ്ങളിലായി 293 ആളുകളാണ് പുറപ്പെട്ടത്. ഇതിൽ 231 പേർ മുംബൈയിലേക്കും 62 പേർ ഡൽഹിയിലേക്കുമാണ് എത്തിയത്.
വ്യോമസേനയുടെ അഞ്ച് കപ്പലിലും 15 വിമാനങ്ങളിലുമായാണ് ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തിയത്. ഇതിൽ 21 ബാച്ചുകളും എത്തിയത് ജിദ്ദയിലാണ്. 20 ആളുകളുള്ള 19-ാം ബാച്ച് കരമാർഗം സുഡാന്റെ അതിർത്തി വഴി ചാഡിലേക്കാണ് എത്തിച്ചത്.