പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ഇനി സുരക്ഷിതമായി ആഴക്കടൽ മത്സ്യബന്ധനം നടത്താം. വ്യാഴാഴ്‌ച നീണ്ടകരയിൽ പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണംചെയ്‌ത അഞ്ച് ആധുനിക ബോട്ടുകൾ സുരക്ഷയ്‌ക്കൊപ്പം ആധുനിക സൗകര്യങ്ങളും ഉറപ്പാക്കുന്നു. മത്സ്യസംഭരണ ശേഷി, ശീതീകരണ സൗകര്യങ്ങൾ, എഞ്ചിൻ ശേഷി തുടങ്ങിയ കൂടുതൽ അധുനിക സൗകര്യങ്ങളാണ് ഈ യാനങ്ങളുടെ പ്രത്യേകത. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്‌ത പദ്ധതിയിൽ ഒരു ബോട്ടിന് ചെലവായത് 1.57 കോടി രൂപ. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഘട്ടംഘട്ടമായി യന്ത്രവൽകൃത മത്സ്യബന്ധനരീതിയിലേയ്ക്ക് കൊണ്ടുവരികയാണ് പദ്ധതി ലക്ഷ്യം.
മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങളായ 10 പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന അഞ്ച് ഗ്രൂപ്പുകൾക്കാണ് ആദ്യഘട്ടത്തിൽ ആഴക്കടൽ യാനങ്ങൾ നൽകിയത്. പീറ്റർ ആന്റണി ഗ്രൂപ്പ് ലീഡറായ നീണ്ടകര ഫിഷർമെൻ ഡെവലപ്പുമെന്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉൾപ്പെടുന്ന സെന്റ് സെബാസ്റ്റ്യൻ എന്ന യാനവും ഇഗ്നേഷ്യസ് ഗ്രൂപ്പ് ലീഡറായ ജോനകപ്പുറം മുതാക്കര മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം ഉൾപ്പെടുന്ന സെന്റ് ആന്റണി എന്ന യാനവുമാണ് കൊല്ലം ജില്ലയിൽ നിന്ന് തെരഞ്ഞെടുത്തത്