ന്യൂഡൽഹി∙ ഗോ ഫസ്റ്റ് എയർലൈൻസ് ചൊവ്വാഴ്ച വരെയുള്ള സർവീസുകൾ റദ്ദാക്കി. സർവീസുകളുടെ നടത്തിപ്പ് സാധ്യമാകാത്തതിനെ തുടർന്നാണ് നടപടി. യാത്രക്കാർക്ക് പണം തിരികെ നൽകുമെന്ന് വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് പണം തിരികെ നൽകണമെന്ന് എവിയേഷൻ റെഗുലേറ്റർ നിർദേശിച്ചിരുന്നു. അധികം വൈകാതെ പണം ലഭ്യമാക്കുവാനാണ് കമ്പനിയുടെ നീക്കം.
വിമാനം റദ്ദാക്കിയതോടെ ബുക്ക് ചെയ്തിരുന്ന യാത്രക്കാർ പ്രതിസന്ധിയിലായി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പാപ്പരായി പ്രഖ്യാപിക്കുന്നതിനു ഗോ ഫസ്റ്റ് വിമാനക്കമ്പനി ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. ഇതേ തുടർന്നാണ് വിമാന സര്‍വീസുകൾ പൂർണമായി റദ്ദാക്കിയത്.
യുഎസ് കമ്പനിയായ ‘പ്രാറ്റ് ആൻഡ് വിറ്റനി’ നിർമിച്ച എൻജിനുകളിലെ തകരാർ മൂലം തങ്ങളുടെ 25 വിമാനങ്ങൾ പറത്താൻ കഴിയാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്കു വഴിവച്ചതെന്നാണു കമ്പനിയുടെ വാദം. എൻജിൻ തകരാർ അടിയന്തിരമായി പരിഹരിച്ചാൽ ഓഗസ്റ്റ്, സെപ്‌റ്റംബർ മാസങ്ങളോടെ മുഴുവൻ വിമാനങ്ങളുടെയും സർവീസ് പുനഃരാരംഭിക്കാനാകുമെന്നു കമ്പനി വ്യക്തമാക്കന്നുണ്ട്.