മെട്രോ റെയിൽ ആരംഭിച്ച് ഏറെ വൈകിയാണ് കൂടുതൽ യാത്രികരെത്തിയത്. എന്നാൽ, ആദ്യ സർവീസ്‌മുതൽ വാട്ടർ മെട്രോയെ ജനങ്ങൾ ഏറ്റെടുത്തു. ഹൈക്കോടതി ടെർമിനലിൽനിന്ന് വൈപ്പിനിലേക്ക് സർവീസ് ആരംഭിച്ചതുമുതൽ യാത്രികരുടെ വൻതിരക്കാണ്. ആദ്യദിനം 6559 പേർ യാത്ര ചെയ്‌തു. ആറ് ട്രിപ്പുകളോടെ വൈറ്റില-കാക്കനാട് വാട്ടർ മെട്രോയും ആരംഭിച്ചതോടെ യാത്രക്കാരേറി. നാലാംദിവസം 8415 യാത്രക്കാരുണ്ടായി. പരമാവധി 10,000 പേരെയാണ് രണ്ട് റൂട്ടുകളിലുമായി വാട്ടർ മെട്രോയിൽ ഉൾക്കൊള്ളാനാകുക.
ഹൈക്കോടതി– വൈപ്പിൻ റൂട്ടിൽ എപ്പോഴും തിരക്കുണ്ട്. രാവിലെയും വൈകിട്ടും മൂന്നുവീതം ട്രിപ്പുള്ള വൈറ്റില റൂട്ടിൽ വൈകിട്ട് വൻതിരക്കാണ്. കൂടുതൽ ബോട്ടുകൾ എത്തിയാൽ ട്രിപ്പ് കൂട്ടാനാകും. എങ്കിലും നിലവിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വൈറ്റിലയിൽനിന്ന് വൈകിട്ടുള്ള സർവീസ് അടുത്തയാഴ്‌ചയോടെ വർധിപ്പിച്ചേക്കും. രാവിലെ എട്ടിനുശേഷം ഒന്നരമണിക്കൂർ ഇടവേളയിലാണ് വൈറ്റിലയിൽനിന്നുള്ള സർവീസ്. കാക്കനാട്ടുനിന്ന് രാവിലെ 8.40നാണ് ആദ്യ സർവീസ്. വൈകിട്ട് 3.30ന് വൈറ്റിലയിൽനിന്നും 4.10ന് കാക്കനാട്ടുനിന്നും സർവീസ് തുടങ്ങും. തുടർന്ന് ഒന്നരമണിക്കൂർ ഇടവേളയുണ്ടാകും. ഹൈക്കോടതി– വൈപ്പിൻ റൂട്ടിൽ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ 15 മിനിറ്റ് ഇടവേളയിലാണ് സർവീസ്. ചേരാനല്ലൂർ, ഏലൂർ, സൗത്ത് ചിറ്റൂർ ടെർമിനലുകൾകൂടി പൂർത്തിയായിട്ടുണ്ട്. ഇതോടെ ഹൈക്കോടതി ടെർമിനലിൽനിന്നുള്ള സർവീസുകൾ വർധിപ്പിച്ചേക്കും. കായൽ യാത്രാനുഭവം കൂടുതൽ അനുഭവേദ്യമാക്കുന്ന ഈ റൂട്ടുകൾകൂടി പ്രവർത്തനക്ഷമമാകുന്നതോടെ വാട്ടർ മെട്രോ ഇനിയും കുതിക്കുമെന്നാണ് പ്രതീക്ഷ.