കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്‌പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ മെയ് രണ്ടുമുതൽ എട്ടുവരെ എൻഐഎ കസ്‌റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. എൻഐഎ അന്വേഷകസംഘം നൽകിയ കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് എൻഐഎ കോടതി ഉത്തരവിട്ടത്. അതുവരെ പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.
കേസിൽ ഇതുവരെ ലഭിച്ച തെളിവുകൾ തീവ്രവാദ പ്രവർത്തനത്തിലേക്ക് വിരൽചൂണ്ടുന്നതാണെന്നാണ് എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. ഏപ്രിൽ രണ്ടിന് ഷൊർണൂരിലെ പെട്രോൾ പമ്പിൽനിന്ന് ഇയാൾ പെട്രോൾ വാങ്ങിയതായും തുടർന്ന് ലൈറ്റർ മേടിച്ചതായും ആലപ്പുഴ–-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിന്റെ ഡി വൺ കോച്ചിൽ രാത്രി 9.24ന് പെട്രോൾ യാത്രക്കാർക്കുനേരെ ഒഴിച്ച് തീവയ്ക്കുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ഇയാളിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് എൻഐഎ നീക്കം. ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും തീവ്രവാദ ബന്ധമുണ്ടോയെന്നും എൻഐഎ പരിശോധിക്കും.
വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ പാർപ്പിച്ചിരുന്ന ഷാറൂഖിനെ വെള്ളി പകൽ 2.15നാണ് കോടതിയിലെത്തിച്ചത്. വൈകിട്ട് 4.30ന് തിരികെ വിയ്യൂർ ജയിലിലേക്ക് കൊണ്ടുപോയി. എൻഐഎ കൊച്ചി യൂണിറ്റ് 18നാണ് അന്വേഷണം ഏറ്റെടുത്ത് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. തീവ്രവാദപ്രവർത്തനം നടത്തുന്നതിന് ശിക്ഷ ലഭിക്കുന്ന യുഎപിഎ 16–-ാംവകുപ്പ് ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്.
പ്രതിക്കെതിരെ സംസ്ഥാന പൊലീസും യുഎപിഎ ചുമത്തിയിരുന്നു. പ്രതി തീവ്രവാദ ചിന്തകളിൽ ആകൃഷ്‌ടനായാണ് കൃത്യം നടത്തിയതെന്ന് എഡിജിപി എം ആർ അജിത്‌കുമാർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. അക്രമി യാത്രക്കാർക്കുനേരെ പെട്രോൾ ഒഴിച്ചു തീവച്ചതിനുപിന്നാലെ യാത്രക്കാരിൽ മൂന്നുപേരെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.