കൃത്യമായ മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ കൂട്ടമായി റദ്ദാക്കി യാത്രക്കാരെ പെരുവഴിയിലാക്കി റെയിൽവേയുടെ ക്രൂരത. വ്യാഴാഴ്‌ച 25 ട്രെയിൻ പൂർണമായും 15 എണ്ണം ഭാഗികമായും റദ്ദാക്കിയതോടെ പതിനായിരങ്ങൾ പല റെയിൽവേസ്‌റ്റേഷനുകളിലായി കുടുങ്ങി. സർവീസ് നടത്തിയ നേത്രാവതിയുൾപ്പെടെയുള്ള ട്രെയിനുകളാവട്ടെ പലതും മണിക്കൂറുകൾ വൈകി. തൃശൂർ കറുകുറ്റിക്കും ചാലക്കുടിക്കുമിടയിലുള്ള പാലത്തിലെ അറ്റകുറ്റപ്പണിയുടെപേരിലാണ് ട്രെയിൻ റദ്ദാക്കൽ.
ഏറനാട് എക്‌സ്‌പ്രസ്, കൊച്ചുവേളി–-ലോക്‌മാന്യതിലക് എക്‌സ്‌പ്രസ്, എറണാകുളം–-കണ്ണൂർ–-എറണാകുളം, ഇന്റർസിറ്റി എക്‌സ്‌പ്രസുകൾ തുടങ്ങിയവ റദ്ദാക്കിയത് മലബാറിലെ യാത്രക്കാരെ വലച്ചു. നിലമ്പൂർ –-കോട്ടയം–-നിലമ്പൂർ ഇന്റർസിറ്റി , തിരുനെൽവേലി–-പാലക്കാട്–-തിരുനെൽവേലി പാലരുവി എക്‌സ്‌പ്രസ് തുടങ്ങിയ പ്രധാന ട്രെയിനുകളും ഓടിയില്ല. നിരവധി സ്‌പെഷ്യൽ എക്‌സ്‌പ്രസുകളും പാലക്കാട്, എറണാകുളം മെമുവും റദ്ദാക്കി. നാഗർകോവിൽ–-മംഗളൂരു–-നാഗർകോവിൽ പരശുറാം ഉൾപ്പെടെ 15 ട്രെയിൻ ഭാഗികമായാണ് സർവീസ് നടത്തിയത്. അവധിക്കാലം കണക്കിലെടുത്ത് യാത്രയ്‌ക്കൊരുങ്ങിയ പതിനായിരങ്ങൾക്ക് റെയിൽവേയുടെ നടപടി തിരിച്ചടിയായി.
വ്യാഴാഴ്‌ചത്തെ -കണ്ണൂർ– തിരുവനന്തപുരം–-കണ്ണൂർ ജനശതാബ്ദി എക്‌സ്‌പ്രസുകൾ റദ്ദാക്കിയത് ബുധനാഴ്‌ച വൈകിയാണ് റെയിൽവേ അറിയിച്ചത്. ട്രെയിൻ റദ്ദാക്കൽ കൃത്യമായി യാത്രക്കാർക്ക് നൽകുന്നില്ലെന്നും കൂടുതൽ ട്രെയിനുകൾ ഒന്നിച്ചു റദ്ദാക്കുമ്പോൾ വളരെ നേരത്തേ അറിയിക്കാത്തത് ശരിയല്ലെന്നും പാസഞ്ചർ അസോസിയേഷൻ പറഞ്ഞു