മധ്യകേരളത്തിന്റെ വികസനത്തിന് ഏറെ പ്രധാനപ്പെട്ട അങ്കമാലി– എരുമേലി ശബരി റെയിൽപ്പാത നിർമാണം അട്ടിമറിക്കാൻ കേന്ദ്രസർക്കാർ. 25 വർഷംമുമ്പ് പ്രഖ്യാപിച്ച പദ്ധതി എവിടെയും എത്താതെ ഇഴയുന്നു. 13,000 കോടിയാണ് ചെലവുള്ള ചെങ്ങന്നൂർ– പമ്പ എലിവേറ്റഡ് പാതയെ മുൻനിർത്തിയാണ് ശബരി പാതയെ അവഗണിക്കുന്നത്. സ്‌റ്റാൻഡേർഡ് ലൈനായാണ് പാത വിഭാവനം ചെയ്യുന്നത്. ഇതേകാരണം പറഞ്ഞാണ് സിൽവർലൈന് കേന്ദ്രം അനുമതി നിഷേധിച്ചത്. നിർദിഷ്ട ചെങ്ങന്നൂർ– പമ്പ പാത പമ്പയുടെ തീരത്തുകൂടെ പോകുന്നതിനാൽ പാരിസ്ഥിതികാനുമതിയിലും ആശങ്കയുണ്ട്.
ശബരി പാതയുടെ മൊത്തം ചെലവിന്റെ അമ്പത് ശതമാനം തുക ചെലവഴിക്കാൻ സംസ്ഥാനം തയ്യാറാണ്. 1997–-98 ബജറ്റിലാണ് 116 കിലോമീറ്റർ ശബരി പാത പ്രഖ്യാപിച്ചത്. പ്രഖ്യാപിക്കുമ്പോൾ 517 കോടിയായിരുന്നു നിർമാണച്ചെലവ്. നിലവിൽ ഇത് 2900 കോടിയായി. അങ്കമാലി–- കാലടി (എട്ട് കിലോമീറ്റർ) നിർമാണമാണ് ഇതുവരെ നടന്നത്. ഇതിന് 264 കോടിയോളം ചെലവഴിച്ചു. ഇനി കാലടി ––എരുമേലി സെക്‌ഷന്റെ നിർമാണമാണ് നടക്കേണ്ടത്. സ്ഥലമെടുപ്പിനും നിർമാണത്തിനുമായി ഏതാണ്ട് 260 കോടി രൂപ ചെലവഴിച്ചു. 2019ൽ നിർമാണപ്രവർത്തനം നിലച്ചു.
ഒന്നാം നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിനുപിന്നാലെ, പ്രധാനമന്ത്രിക്ക് പ്രത്യേക താൽപ്പര്യമുള്ള പദ്ധതിയായി വിശേഷിപ്പിച്ച ശബരി പാതയുടെ മുഴുവൻ ചെലവും കേന്ദ്രം വഹിക്കാമെന്നും പ്രഖ്യാപിച്ചു. പിന്നീടാണ് സംസ്ഥാനം പകുതി ചെലവ് വഹിക്കണമെന്ന നിലപാടിലേക്ക് റെയിൽവേ മാറിയത്