കാമറ വിവാദത്തിലൂടെ ഇരുട്ടിൽനിർത്താൻ ശ്രമിക്കുന്നത് രാജ്യത്ത് നാലു പതിറ്റാണ്ടിലേറെയായി ഗതാഗത സിഗ്നലിങ്, സുരക്ഷാ രംഗത്ത് സ്‌തുത്യർഹമായി പ്രവർത്തിക്കുന്ന കെൽട്രോണിനെ. ഇതിന് പുകമറ സൃഷ്ടിക്കുകയാണ് പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും.
കാമറ ഒന്നിന് 31 ലക്ഷം രൂപ ചെലവുവരുമെന്നും പിന്നിൽ അഴിമതിയാണെന്നുമായിരുന്നു ആദ്യ ആരോപണം. കാമറ സ്ഥാപിച്ചതിനും കൺട്രോൾ റൂമുകൾ തുറന്നതിനും അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾക്കും അടക്കമാണ് തുകയെന്ന് വന്നതോടെ ആക്ഷേപത്തിൽനിന്ന് പിൻവലിഞ്ഞു. പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ മറ്റൊരു കമ്പനിക്ക് ടെൻഡറില്ലാതെ കരാർ മറിച്ചെന്നായി അടുത്ത വാദം. പങ്കെടുത്ത നാലുകമ്പനികളിൽ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്‌തവർക്കാണ് കരാർ നൽകിയത്. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സാങ്കേതികസമിതിയും പരിശോധിച്ചിരുന്നു.
പിന്നീട് മറ്റു കംപോണന്റുകൾ വാങ്ങി കെൽട്രോൺ കൂട്ടിയോജിപ്പിക്കുന്നത് ശരിയല്ല എന്നായി. ലോകോത്തര കമ്പനികളെല്ലാം ഇത്തരം നടപടികളെടുക്കാറുണ്ട്. 12 കംപോണന്റിൽ നാലെണ്ണം കെൽട്രോൺ വികസിപ്പിച്ചതുമാണ്. കെൽട്രോൺ വിവരങ്ങൾ മൂടിവച്ചെന്ന ആക്ഷേപവും ശരിയല്ല. ലഭിച്ച രണ്ട് വിവരാവകാശങ്ങൾക്കും മാസങ്ങൾക്കുമുന്നേ മറുപടി നൽകിയിരുന്നു.
2018ൽ തുടക്കമിട്ട പദ്ധതിക്കെതിരെ നിർമാണഘട്ടത്തിൽ ആരോപണം ഉയർന്നിരുന്നുമില്ല. ഉദ്യോഗസ്ഥനെതിരെ ലഭിച്ച പരാതിയൽ സേഫ് കാമറ പദ്ധതിയെപ്പറ്റി പരാമർശിച്ചതിൽ പ്രാഥമികാന്വേഷണത്തിനും സർക്കാർ വിജിലൻസിനെ ചുമതലപ്പെടുത്തിയിരുന്നു.