സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയിലുള്ളത് ശേഷിയുടെ 32.38 ശതമാനം വെള്ളംമാത്രം. 10 വർഷത്തിലെ ഏറ്റവും കുറവാണിത്. ഇതോടെ മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം കുറച്ചു. 6.039 ദശലക്ഷം യൂണിറ്റാണ് ശരാശരി ഉൽപ്പാദനം. ഈ നിലയിലാണെങ്കിൽപോലും ഒരുമാസത്തേക്കുള്ള വെള്ളമാണ് സംഭരണിയിലുള്ളത്.
ഇത്തവണ പദ്ധതി പ്രദേശങ്ങളിൽ തുലാമഴയും വേനൽ മഴയും കാര്യമായി ഉണ്ടായില്ല.
അതേസമയം, വൈദ്യുത ഉപഭോഗം റെക്കോഡിലെത്തി. സംഭരണിയിലേക്ക് ഒഴുകിയിരുന്ന ചെറുപുഴകളുടെയും തോടുകളുടേയും പ്രവാഹം ഏതാണ്ട് നിലച്ചു. ഉൽപ്പാദനശേഷം പുറത്തുവിടുന്ന ജലമാണ് എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രധാന കുടിവെള്ള സ്രോതസ്. നിലവിൽ 4.145 ദശലക്ഷം ക്യുബിക് മീറ്റർ യൂണിറ്റാണ് (4145 ദശലക്ഷം ലിറ്റർ) ഇങ്ങനെ ഒഴുക്കിവിടുന്നത്.