വന്ദേഭാരത് ട്രെയിനും കൊച്ചി വാട്ടർ മെട്രോയും ചൊവ്വാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. ഡിജിറ്റൽ സയൻസ് പാർക്ക് ശിലാസ്ഥാപനവും വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്‌ഘാടനവും നിർവഹിക്കും.
രണ്ട് ദിവസത്തെ സന്ദർശനത്തിന് തിങ്കൾ വൈകിട്ട് അഞ്ചിനാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി കൊച്ചിയിലെത്തുക. 5.30ന് ബിജെപിയുടെ റോഡ് ഷോയിലും ‘യുവം’ കോൺക്ലേവിലും പങ്കെടുക്കും. ചൊവ്വ രാവിലെ 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. പകൽ 10.55ന് വന്ദേഭാരതിന്റെ ഫ്ലാഗ്‌ഓഫ്. പകൽ 11ന് സെൻട്രൽ സ്റ്റേഡിയത്തിൽ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കും. കോഴിക്കോട്, വർക്കല, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം, നേമം, കൊച്ചുവേളി ടെർമിനൽ വികസനം, തിരുവനന്തപുരം –- ഷൊർണൂർ മേഖലയിലെ ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനാവശ്യമായ പദ്ധതി, കൊച്ചി വാട്ടർ മെട്രോ സർവീസ്, ഡിണ്ടിഗൽ –- പളനി –- പാലക്കാട് സെക്‌ഷന്റെ വൈദ്യുതീകരണം എന്നിവയും ഉദ്‌ഘാടനം ചെയ്യും. പകൽ 12.40ന് സൂറത്തിലേക്ക് മടങ്ങും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ട്രെയിനുകൾക്കും യാത്രക്കാർക്കും നിയന്ത്രണമുണ്ടാകും. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. കടകളും അടച്ചിടും.അതിനിടെ പ്രധാനമന്ത്രിക്കുനേരെ ചാവേറാക്രമണം നടത്തുമെന്ന് കത്തെഴുതിയ കൊച്ചി കതൃക്കടവ് സ്വദേശി മഞ്ചാടിക്കൽ സേവ്യറി (58)നെ നോർത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തു. കത്തിലെയും സേവ്യറിന്റെയും കൈയക്ഷരങ്ങൾ ഒന്നാണെന്ന് ശാസ്‌ത്രീയ പരിശോധനയിൽ വ്യക്തമായതോടെയാണ് അറസ്‌റ്റ്