വിജ്ഞാന സമ്പദ് വ്യവസ്ഥയാകാനുള്ള കേരളത്തിന്റെ കുതിപ്പിൽ നാഴികക്കല്ലാകുന്ന രാജ്യത്തെ ആദ്യ മൂന്നാംതലമുറ ഡിജിറ്റൽ സയൻസ് പാർക്കിന് ചൊവ്വാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി കല്ലിടും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിർമിക്കുന്ന സയൻസ് പാർക്ക് ടെക്നോപാർക്ക് ഫേസ് ഫോറിന്റെ ഭാഗമാണ്.
ഡിജിറ്റൽ സർവകലാശാലയോടുചേർന്ന 14 ഏക്കറിൽ മൂന്നുവർഷത്തിനുള്ളിൽ സയൻസ് പാർക്ക് പൂർത്തിയാകും. കഴിഞ്ഞവർഷത്തെ ബജറ്റിലായിരുന്നു പാർക്ക് പ്രഖ്യാപനം. 200 കോടി രൂപയും നീക്കിവച്ചു. ആകെ 1515 കോടി രൂപ മുതൽമുടക്കിൽ രണ്ട് ബ്ലോക്കിലായി പത്തുലക്ഷം ചതുരശ്രയടിയിലാണ് നിർമാണം. വ്യവസായ പങ്കാളികൾ ഉൾപ്പെടെ വിവിധ സ്രോതസ്സിൽനിന്ന് ബാക്കി തുക കണ്ടെത്തും. ഒന്നരലക്ഷം ചതുരശ്രയടിയിൽ പാർക്കിന്റെ ആദ്യകെട്ടിടത്തിൽ റിസർച്ച് ലാബുകളും ഡിജിറ്റൽ ഇൻകുബേറ്ററും ഉൾപ്പെടെ അഞ്ച് നിലയും ഹൗസിങ് സെന്റർ ഓഫ് എക്‌സലൻസും പ്രവർത്തിക്കും. രണ്ടാമത്തെ കെട്ടിടത്തിൽ അഡ്മിനിസ്ട്രേറ്റീവ് സെന്റർ, ഡിജിറ്റൽ എക്‌സ്‌പിരിയൻസ് സെന്റർ എന്നിവയായിരിക്കും.